തിരുവനന്തപുരം; ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കവേ കോൺഗ്രസിന് വീണ്ടും തിരിച്ചടി. എഐസിസി അംഗവും മഹിളാ കോൺഗ്രസ് നേതാവുമായ തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ആളാണ് തങ്കമണി ദിവാകരൻ . സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹോദരി കൂടിയായ തങ്കമണി മഹിളാ കോൺഗ്രസ്, ഡിസിസി തുടങ്ങിയ തലങ്ങളിൽ പാർട്ടിയുടെ നേതൃത്വ ചുമതല വഹിച്ചിരുന്നു.
സ്ത്രീകളെ ബഹുമാനിക്കുന്നതിൽ കോൺഗ്രസിന് വിമുഖതയുണ്ടെന്നും 27 വയസുമുതൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകയായ തനിക്ക് പാർട്ടിയിൽ നിന്ന് കടുത്ത അവഗണന നേരിട്ടിട്ടുണ്ടെന്നും തങ്കമണി ആരോപിച്ചു. പല സ്ത്രീകളും ഇന്ന് കോൺഗ്രസിൽ അവഗണിക്കപ്പെടുന്നു അതുകൊണ്ടാണ് താൻ പാർട്ടി വിടുന്നതെന്നും അവർ വ്യക്തമാക്കി.കൂടാതെ സ്ത്രീകൾക്ക് വേണ്ടി കൂടുതൽ പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും തങ്കമണി പറഞ്ഞു.
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി രാജീവ് ചന്ദ്രശേഖർ എത്തിയ ശേഷം നിരവധി കോൺഗ്രസ് നേതാക്കളാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.
Discussion about this post