ബംഗളൂരു: കോൺഗ്രസ് പ്രവർത്തകനെ ബിജെപിയിലേക്ക് ക്ഷണിച്ച എംഎൽഎയ്‌ക്കെതിരെ കേസെടുത്ത് കർണാടക പോലീസ്. കോൺഗ്രസ് പ്രവർത്തകനെ പാർട്ടിയിൽ ചേർക്കാൻ നിർബന്ധിച്ചെന്നാരോപിച്ച് മുൻ മന്ത്രിയും ഭാരതീയ ജനതാ പാർട്ടി എം.എൽ.എയുമായ എം.മുനിരത്നയ്ക്കും അനുയായികൾക്കുമെതിരെയാണ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തത്.
സാമുവൽ എന്ന യുവാവിന്റെ പരാതിയെ തുടർന്ന് ഐപിസി സെക്ഷൻ 363 (തട്ടിക്കൊണ്ടുപോകൽ), 504 (മനപ്പൂർവം അപമാനിക്കൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം മുനിരത്നയ്ക്കും മറ്റ് നാല് പേർക്കുമെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്, വസ്തുതകൾ കണ്ടെത്തുന്നതിനായി ഞങ്ങൾ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയാണ്.
എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച മുനിരത്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി. സാമുവൽതന്റെ അടുത്ത് വന്ന് നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നും സിഎൻ മഞ്ജുനാഥ് എംപിയാകണമെന്നും പറഞ്ഞു. പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്ന ആരെയും ഞങ്ങളുടെ പാർട്ടി സ്വാഗതം ചെയ്യും. ബംഗളൂരു റൂറൽ മണ്ഡലത്തിലെ തുരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടിയുള്ള എന്റെ പ്രചാരണത്തെ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ട് ഒരു അന്വേഷണവും നടത്താതെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തെന്ന് അദ്ദേഹം ആരോപിച്ചു.
Discussion about this post