അഹമ്മദാബാദ്; ഗുജറാത്ത് സർവ്വകലാശാലയിൽ കോഴ്‌സ് പൂർത്തിയാക്കിയിട്ടും ഹോസ്റ്റലിൽ താമസം തുടരുന്ന ഏഴ് അഫ്ഗാൻ വിദ്യാർത്ഥികളോട് താമസം ഒഴിയാൻ ആവശ്യപ്പെട്ട് അധികൃതർ. നിയമവിരുദ്ധമായാണ് ഇവർ യൂണിവേഴ്‌സിറ്റി ഡോർമിറ്ററിയിൽ താമസിച്ചിരുന്നത്. അവർ വിദ്യാഭ്യാസം പൂർത്തിയാക്കിയെങ്കിലും ഹോസ്റ്റലിൽ താമസം തുടർന്നു, ഇപ്പോൾ സ്ഥലം ഒഴിയാനുള്ള ഉത്തരവ് ലഭിച്ചു. ഇതിനകം അഞ്ച് വിദ്യാർത്ഥികൾ സർവകലാശാല വിട്ടു.
വിദേശ വിദ്യാർത്ഥികളുടെ രാജ്യങ്ങളുടെ കോൺസുലേറ്റുകളെ വിവരം അറിയിച്ചതായി വി.സി നീരജ അറിയിച്ചു. അവരും വിദ്യാർഥികളോട് ഹോസ്റ്റൽ ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സർവകലാശാലയിൽനിന്ന് ഇതിനകം 300ലേറെ വിദേശ വിദ്യാർഥികൾ ബിരുദം നേടി പുറത്തിറങ്ങിയിട്ടുണ്ടെന്നും വി.സി കൂട്ടിച്ചേർത്തു.
ഗുജറാത്ത് സർവ്വകലാശാലയുടെ പ്രതിനിധികൾ പറയുന്നതനുസരിച്ച്, ഈ വിദ്യാർത്ഥികൾ അവരുടെ കോഴ്സ് വർക്ക് പൂർത്തിയാക്കിയെങ്കിലും ട്രാൻസ്‌ക്രിപ്റ്റുകളോ സർട്ടിഫിക്കറ്റുകളോ നേടാനെന്ന വ്യാജേന ഹോസ്റ്റൽ ഉപയോഗിക്കുകയായിരുന്നു.
മാർച്ച് 16 ന് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ എ ബ്ലോക്കിലെ പൊതുസ്ഥലത്ത് നമസ്‌കരിക്കുന്നതിന്റെ പേരിൽ വിദേശ-പ്രാദേശിക വിദ്യാർത്ഥികൾ തമ്മിൽ കലഹമുണ്ടായി. പ്രാദേശിക ഹിന്ദു വിദ്യാർത്ഥികളിൽ ഒരാൾ പൊതുസ്ഥലത്ത് നമസ്‌കരിക്കരുതെന്ന് മുസ്ലീം അന്തർദേശീയ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, ഒരു വിദേശ വിദ്യാർത്ഥി സ്വദേശിയായ വിദ്യാർത്ഥിയെ ആക്രമിക്കുകയും സ്ഥിതിഗതികൾ വഷളായതോടെ പ്രാദേശിക വിദ്യാർത്ഥികൾ തിരിച്ചടിക്കുകയുമായിരുന്നു.











