ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയും ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വൻതോതിൽ തുടരുന്നു. ദിനാജ്‌പൂർ ജില്ലയിലെ ബിർഗഞ്ച് ഉപജില്ലയിൽ ഒരു ഹിന്ദു കുടുംബത്തിന്റെ വീട് അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിന് ശേഷം ആരംഭിച്ച കലാപം, ഡിസംബറിൽ തീവ്രവാദി നേതാവ് ഷരീഫ് ഉസ്മാൻ ഹാദി കൊല്ലപ്പെട്ടതോടെ കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
വടക്കുകിഴക്കൻ ബംഗ്ലാദേശിലെ മൗലവിബസാറിൽ 28 കാരനായ ഹിന്ദു ചായത്തോട്ടം തൊഴിലാളിയെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. ചാംപാര ചായത്തോട്ടത്തിലെ തൊഴിലാളിയായ രത്തൻ ശുഭോ കറിന്റെ മൃതദേഹം കൈകാലുകൾ വള്ളികൊണ്ട് കെട്ടിയ നിലയിൽ രക്തത്തിൽ കുളിച്ചാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തി പോലീസിൽ വിവരമറിയിച്ചത്. തന്റെ സഹോദരന് ആരുമായും ശത്രുത ഉണ്ടായിരുന്നില്ലെന്നും എന്തിനാണ് കൊലപ്പെടുത്തിയതെന്ന് അറിയില്ലെന്നും രത്തന്റെ ജ്യേഷ്ഠൻ ലക്ഷ്മൺ കർ വിതുമ്പലോടെ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച മൈമൻസിംഗിൽ 62 കാരനായ ഹിന്ദു വ്യാപാരി സുസെൻ ചന്ദ്ര സർക്കാരിനെയും അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
സൗത്ത് ഏഷ്യ ഫോറം ഫോർ ഫ്രീഡം ഓഫ് റിലിജിയൻ ബിലീഫ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ 45 ദിവസത്തിനിടയിൽ മാത്രം 15 ഹിന്ദുക്കളാണ് ബംഗ്ലാദേശിൽ കൊല്ലപ്പെട്ടത്. അതായത് ഓരോ മൂന്ന് ദിവസത്തിലും ഒരു ഹിന്ദു വീതം അവിടെ കൊല്ലപ്പെടുന്നു. ഡിസംബർ മാസത്തിൽ മാത്രം 51 വർഗീയ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തതായി ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. വീടുകൾക്കും ക്ഷേത്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇതിനു പുറമെയാണ്.
2022-ലെ സെൻസസ് പ്രകാരം ബംഗ്ലാദേശിലെ ജനസംഖ്യയുടെ 7.95 ശതമാനം വരുന്ന ഹിന്ദുക്കളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാണെന്നാണ് ഈ പുതിയ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.













Discussion about this post