തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ്. തിങ്കാളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം .
അതേസമയം കഴിഞ്ഞ ദിവസം സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനായി ഇഡി നോട്ടീസ് നൽകിയിരുന്നു. ഇന്ന് ഹാജരാകാനായിരുന്നു നിർദേശം. എന്നാൽ നോട്ടീസ് നൽകിയിട്ടും സിഎംആർഎല്ലിലെ ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥർ ഹാജരായില്ല. കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പിന് സിഎംആർഎൽ ഉദ്യോഗസ്ഥർ മൊഴി നൽകിയിരുന്നു. ഒന്നേമുക്കാൽ കോടി രൂപയാണ് എക്സാലോജികിനും വീണാവിജയനുമായി നൽകിയതെന്നാണ് ആദായനികുതിവകുപ്പിന് ഉദ്യോഗസ്ഥർ മൊഴി നൽകിയത്. എന്ത് സേവനമെന്ന് വിശദീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. ഏത് സേവനത്തിനുള്ള പണമാണ് ഇതെന്നാണ് ഇഡിയുടെ അന്വേഷണം .
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആർഎലും തമ്മിലുള്ള 1.72 കോടി രൂപയുടെ ദുരൂഹ ഇടപാടിലാണ് ഇഡി അന്വേഷണം നടക്കുന്നത്. നൽകാത്ത സേവനത്തിന് വീണ വിജയന് സിഎംആർഎൽ മാസപ്പടിയായി പണം നൽകിയെന്നാണ് ആരോപണം. വീണ വീജയൻ, എക്‌സാലോജിക് കമ്പനി, സിഎംആർഎൽ, പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി എന്നിവരാണ് നിലവിൽ അന്വേഷണ പരിധിയിലുള്ളത്.
Discussion about this post