എറണാകുളം: കളിസ്ഥലം ഇല്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടണമെന്ന പരാമർശവുമായി ഹൈക്കോടതി. പഠനം എന്നത് ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങേണ്ടതല്ല. കളിസ്ഥലങ്ങൾ കുട്ടികളുടെ ശാരീരിക, മാനസിക, വൈകാരിക വളർച്ച് അനിവാര്യം ആണെന്നും കോടതി പറഞ്ഞു. പത്തനംതിട്ട തേവായൂർ ഗവ. എൽ.പി.സ്‌കൂൾ ഗ്രൗണ്ടിൽ വാട്ടർടാങ്ക് നിർമ്മിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ പി.ടി.എ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക പരാമർശം.
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഹർജി പരിഗണിച്ചത്. സ്‌കൂളുകളിലെ മൈതാനം ആണ് ആത്യന്തികമായ ക്ലാസ് മുറികൾ. അതിനാൽ സ്‌കൂളുകളിൽ കളിസ്ഥലം വേണം. പഠനം ക്ലാസ് മുറികളിൽ മാത്രമായി ഒതുങ്ങേണ്ടതല്ല. കളിസ്ഥലം കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചയ്ക്ക് അനിവാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
സ്‌കൂൾ മൈതാനത്തിന്റെ വിസ്തീർണം കേരള വിദ്യാഭ്യാസച്ചട്ടത്തിൽ പ്രത്യേകം നിഷ്‌കർഷിക്കണം. നിലവിൽ ഇക്കാര്യത്തിൽ വ്യക്തതയില്ല. അതിനാൽ സ്‌കൂളുകൾ വേണ്ടത്ര കളിസ്ഥലം ഒരുക്കാത്ത സ്ഥിതിയുണ്ട്. കളിസ്ഥലത്തിന്റെ വിസ്തീർണം സി.ബി.എസ്.ഇ രജിസ്ട്രേഷൻ ചട്ടങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ഇതടക്കം കണക്കിലെടുത്ത് കേരള വിദ്യാഭ്യാസച്ചട്ടത്തിലും മാറ്റം വേണം. നാല് മാസത്തിനുള്ളിൽ ചട്ടങ്ങൾ തീരുമാനിക്കണം. ഇതിനായി കർശന നിർദ്ദേശം നൽകണം. കളിസ്ഥലം ഒരുക്കാത്ത സ്‌കൂളുകൾ അടച്ച് പൂട്ടണമെന്നും കോടതി പറഞ്ഞു.
Discussion about this post