ഇസ്ലാമാബാദ് : പാകിസ്താനിൽ വീണ്ടും അജ്ഞാതന്റെ ആക്രമണത്തിൽ ഒരു തീവ്രവാദി കൂടി കൊല്ലപ്പെട്ടു. ഇന്ത്യൻ തടവുകാരനായിരുന്ന സരബ്ജിത് സിംഗിനെ പാക് ജയിലിൽ വച്ച് ക്രൂരമായി കൊലപ്പെടുത്തിയ പ്രതി അമീർ സൽഫറാസ് താംബ ആണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി കൂടിയായിരുന്നു അമീർ സൽഫറാസ് താംബ.
ലാഹോറിലെ ഇസ്ലാംപുര മേഖലയിൽ വച്ച് ഞായറാഴ്ചയാണ് അമീർ സൽഫറാസ് താംബ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബൈക്കിൽ എത്തിയ അജ്ഞാതരായ ആക്രമികൾ ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താംബയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
2013ലായിരുന്നു ലാഹോറിലെ ജയിലിൽ വച്ച് ഇന്ത്യൻ തടവുകാരനായിരുന്ന സരബ്ജിത് സിംഗിനെ അമീർ സൽഫറാസ് താംബയും മറ്റൊരു പ്രതിയായ മുദസറും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയിരുന്നത്. പഞ്ചാബ് സ്വദേശിയായ സരബ്ജിത് സിംഗ് മദ്യലഹരിയിൽ വഴിതെറ്റി പാകിസ്താൻ അതിർത്തി ഭേദിച്ച് കടന്നതാണ് അദ്ദേഹത്തിന്റെ വർഷങ്ങൾ നീണ്ട ജയിൽവാസത്തിന് കാരണമായിരുന്നത്. 20 വർഷത്തിലേറെ നീണ്ട ജയിൽവാസത്തിനു ശേഷമാണ് സരബ്ജിത് സിംഗ് ജയിലിൽ വച്ച് കൊല്ലപ്പെടുന്നത്.
അമീർ സൽഫറാസ് താംബയുടെ ക്രൂരമായ ആക്രമണത്തെ തുടർന്ന് ഒരാഴ്ചയോളം കോമയിൽ ആയിരുന്ന സരബ്ജിത് സിംഗ് 2013 മെയ് രണ്ടിന് ആയിരുന്നു ലാഹോറിലെ ജിന്ന ആശുപത്രിയിൽ വച്ച് അന്തരിച്ചത്. സംഭവത്തിലെ സാക്ഷികൾ എല്ലാം കൂറുമാറിയതോടെ തെളിവുകളുടെ അഭാവത്തിൽ പാകിസ്താൻ കോടതി രണ്ട് പ്രതികളെയും വെറുതെ വിടുകയായിരുന്നു. തുടർന്ന് ആറു വർഷത്തിനുശേഷമാണ് പ്രധാന പ്രതിയായ അമീർ സൽഫറാസ് താംബ ഇന്ന് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
Discussion about this post