തൃശ്ശൂർ : ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. പാട്ട് പാടി പ്രശ്നങ്ങൾ പരിഹരിക്കാം എന്നാണ് രമ്യ കരുതുന്നത് എന്ന് പത്മജ കുറ്റപ്പെടുത്തി. എന്തെങ്കിലും ഒരു എതിർപ്പ് വന്നാൽ അപ്പോൾ ഒരു പാട്ടു പാടും. പാട്ടുപാടിക്കൊണ്ട് ജനങ്ങളുടെ വയറു നിറയ്ക്കാൻ പറ്റില്ല എന്നും പത്മജ വിമർശിച്ചു.
കുന്നംകുളത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ വച്ചാണ് പത്മജ വേണുഗോപാൽ രമ്യ ഹരിദാസിനെതിരെ വിമർശനമുന്നയിച്ചത്. തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ ബിജെപിയും എൽഡിഎഫും തമ്മിലാണ് മത്സരം എന്നും പത്മജ വ്യക്തമാക്കി. താൻ കണ്ടിട്ടുള്ള ഏറ്റവും ശുദ്ധനായ മനുഷ്യനാണ് സുരേഷ് ഗോപി. കേരളത്തിൽ ആദ്യത്തെ താമര വിരിയുന്നത് തൃശ്ശൂരിൽ ആയിരിക്കുമെന്നും പത്മജ വേണുഗോപാൽ അഭിപ്രായപ്പെട്ടു.
വയനാട് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്കെതിരെയും പത്മജ വിമർശനമുന്നയിച്ചു. രാഹുൽ ഗാന്ധി തന്റെ ലോക്സഭാ മണ്ഡലത്തിൽ വന്നതിൽ കൂടുതൽ കാട്ടാനകൾ വയനാട്ടിൽ ഇറങ്ങിയെന്ന് ആണ് പത്മജ കുറ്റപ്പെടുത്തിയത്. പിണറായി സർക്കാരും കോൺഗ്രസും തമ്മിൽ ഒത്തു കളിക്കുകയാണെന്നും പിണറായി പറയുമ്പോൾ കോൺഗ്രസ് സമരം നിർത്തിയില്ലെങ്കിൽ ഫയലുകൾ പൊന്തി വരും എന്നും പത്മജ വേണുഗോപാൽ വിമർശനമുന്നയിച്ചു.
Discussion about this post