നമീബിയയ്ക്കെതിരെ 8 പന്തുകളിൽനിന്ന് 22 റൺസാണ് സഞ്ജു സാംസൺ നേടിയത്. ഈ ഇന്നിംഗ്സിനെതിരെ ധാരാളം വിമർശനങ്ങളും അധിക്ഷേപങ്ങളും ഉയർന്നുവരുന്നുണ്ട്. പക്ഷേ സഞ്ജുവിൻ്റെ പ്രകടനത്തെ പോസിറ്റീവ് ആയി നോക്കിക്കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.
സ്വന്തം സ്കോറിനേക്കാൾ ടീമിൻ്റെ താത്പര്യങ്ങൾക്കാണ് സഞ്ജു മുൻഗണന നൽകിയത്. അതുകൊണ്ടാണ് സ്ട്രൈക്ക് റേറ്റിൻ്റെ കാര്യത്തിൽ അയാൾ ഒന്നാമനായത്. ഈ മനോഭാവത്തെ നാം പ്രശംസിച്ചേ മതിയാകൂ. ഫിനിഷറുടെ റോളിൽ ഇറങ്ങിയ റിങ്കു സിംഗ് ആറ് പന്തുകളിൽ നിന്ന് ഒരേയൊരു റൺ മാത്രമാണ് കരസ്ഥമാക്കിയത്. ഒന്നാന്തരമായി കളിച്ചുകൊണ്ടിരുന്ന ശിവം ദുബേയെ റിങ്കു ഒരു റൺ-ഔട്ടിലേയ്ക്ക് തള്ളിവിടുകയും ചെയ്തു.
ടീമിലെ റിങ്കുവിൻ്റെ സ്ഥാനത്തിന് യാതൊരുവിധ ഭീഷണികളും നിലനിൽക്കുന്നില്ല. എന്നിട്ടും റിങ്കുവിന് നിസ്വാർത്ഥമായ രീതിയിൽ ബാറ്റ് വീശാൻ സാധിച്ചില്ല. അവിടെയാണ് സഞ്ജുവിൻ്റെ ഔന്നത്യം വെളിപ്പെടുന്നത്. അഭിഷേക് ശർമ്മയുടെ അസുഖം മാറിയാൽ സഞ്ജു വീണ്ടും സൈഡ് ബെഞ്ചിലേയ്ക്ക് പോകേണ്ടിവരും എന്ന കാര്യം തീർച്ചയാണ്. നമീബിയയ്ക്കെതിരെയുള്ള ഗെയിം തനിക്കുള്ള ആദ്യത്തെയും അവസാനത്തെയും അവസരമായിരിക്കാം എന്ന തിരിച്ചറിവോടെയാണ് സഞ്ജു ഓപ്പണറുടെ വേഷം അണിഞ്ഞത്.
സഞ്ജുവിൻ്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നുവെങ്കിൽ സേഫ് ആയി കളിച്ച് ഒരു ഫിഫ്റ്റിയെങ്കിലും തരപ്പെടുത്തിയെടുക്കാൻ ശ്രമിക്കുമായിരുന്നു. അതിന് തുനിഞ്ഞില്ല എന്നതിൻ്റെ പേരിൽ സഞ്ജു ബഹുമാനിക്കപ്പെടേണ്ടതുണ്ട്. നമീബിയയുടെ സ്ട്രൈക്ക് ബോളറായ റൂബൻ ട്രമ്പിൾമാൻ ഇതിനുമുമ്പ് നടന്ന ടി-20 ലോകകപ്പുകളിൽ അവിസ്മരണീയമായ സ്പെല്ലുകൾ എറിഞ്ഞിട്ടുണ്ട്. അയാൾ വലംകൈ ബാറ്റർമാരുടെ അന്തകനുമാണ്.
ടി-20 ക്രിക്കറ്റിൽ ട്രമ്പിൾമാൻ 50 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. അതിൽ നാൽപ്പതും റൈറ്റ് ഹാൻഡർമാരായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ടീം ഇന്ത്യയ്ക്കും അറിവുണ്ടായിരുന്നു. ട്രമ്പിൾമാനെ നേരിടുന്നതിനുവേണ്ടി ഇന്ത്യയുടെ മുൻനിര ബാറ്റർമാർ പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഡെൽഹിക്കാരനായ ഒരു ലെഫ്റ്റ് ആം സീമർ നെറ്റ്സിൽ പന്തെറിയുന്നതിനുവേണ്ടി അർഷ്ദീപ് സിങ്ങിനൊപ്പം നിയോഗിക്കപ്പെട്ടിരുന്നു. ട്രമ്പിൾമാൻ സഞ്ജുവിനെതിരെ എറിഞ്ഞ ആദ്യ പന്തിന് മണിക്കൂറിൽ 143 കിലോമീറ്റർ വേഗതയുണ്ടായിരുന്നു. ആ ഓവറിൽ സഞ്ജു റിസ്ക് എടുക്കില്ല എന്നാണ് കൂടുതൽ പേരും വിചാരിച്ചത്. പക്ഷേ അവസാന പന്തിൽ സഞ്ജു സ്ട്രെയിറ്റ് സിക്സർ പായിച്ചു.
അടുത്ത ഓവറിലും സഞ്ജു പരിധികളില്ലാത്ത ആക്രമണം അഴിച്ചുവിടുകയായിരുന്നു! തുടർച്ചയായി മൂന്ന് തവണ പന്ത് അതിർത്തി കടന്നു! നിർഭാഗ്യവശാൽ സഞ്ജുവിൻ്റെ ഇന്നിംഗ്സ് കൂടുതൽ നേരം നീണ്ടുനിന്നില്ല എന്ന് മാത്രം.തൻ്റെ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് സഞ്ജു കടന്നുപോവുന്നത്. എന്നിട്ടും അയാൾ സിക്സർ അടിച്ചാണ് അക്കൗണ്ട് തുറന്നത്! അതും പത്ത് വർഷത്തിലേറെയുള്ള കാത്തിരിപ്പിനുശേഷം വീണുകിട്ടിയ ആദ്യ ലോകകപ്പ് മത്സരത്തിൽ.
ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. ന്യൂസിലാൻഡ് സീരിസിലെ തുടർപരാജയങ്ങൾ സഞ്ജുവിനെ തളർത്തിയിട്ടില്ല. തിരിച്ചുവരാനുള്ള വെടിമരുന്നും മനഃസ്സാന്നിദ്ധവും അയാളിൽ അവശേഷിക്കുന്നുണ്ട്. ഇന്ത്യൻ ജഴ്സിയണിഞ്ഞ് ഒരു മലയാളി ടി-20 ലോകകപ്പിൽ കളിക്കുമെന്നും തുടർച്ചയായി മൂന്ന് സിക്സറുകൾ പായിക്കുമെന്നും നമ്മളിൽ ആരെങ്കിലും വിചാരിച്ചിരുന്നുവോ!? ആ സ്വപ്നത്തിന് ജീവൻ നൽകിയ സഞ്ജു കുറച്ച് പ്രശംസകൾ അർഹിക്കുന്നില്ലേ?
ഇപ്പോൾ ചിലരെങ്കിലും സംശയിക്കുന്നുണ്ടാവും. ഇത് സഞ്ജുവിൻ്റെ തിരിച്ചുവരവിൻ്റെ തുടക്കമായി കണക്കാക്കാനാവുമോ!? ചെറുമീനുകളായ നമീബിയയ്ക്കെതിരെ നടത്തിയ പ്രകടനത്തിന് അത്രയേറെ മഹത്വമുണ്ടോ!? അവരോട് ചെറിയൊരു കഥ പറയാനുണ്ട്.
കറുത്ത വർഗ്ഗക്കാരുടെ രാജ്യമാണ് നമീബിയ. ജനസംഖ്യയിലെ പ്രാതിനിധ്യം പരിഗണിച്ചാൽ അവിടെ 6% വെള്ളക്കാർ മാത്രമേയുള്ളൂ. പക്ഷേ നമീബിയൻ ക്രിക്കറ്റ് പരിപൂർണ്ണമായും വെളുത്ത വർഗ്ഗക്കാരുടെ നിയന്ത്രണത്തിലായിരുന്നു. പല നമീബിയൻ താരങ്ങളും ഈ വർണ്ണവിവേചനത്തിനെതിരെ പരസ്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ടീം ക്യാപ്റ്റനായ ജെറാർഡ് ഇറാസ്മസ് അവരിലൊരാളാണ്. ആ സിസ്റ്റത്തിൽ നിന്ന് പൊരുതിക്കയറി വന്ന ബോളറാണ് ബെൻ ഷിക്കോംഗോ. 2022-ലെ ടി-20 ലോകകപ്പിൽ നമീബിയ ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു. അന്ന് ടീമിൻ്റെ ഫാസ്റ്റ് ബോളിങ്ങ് വിഭാഗത്തെ നയിച്ചത് ഷിക്കോംഗോ ആയിരുന്നു.
ആ മത്സരത്തിൽ 164 റണ്ണുകളുടെ വിജയലക്ഷ്യമാണ് നമീബിയ മുന്നോട്ടുവെച്ചത്. റൺചേസിനിറങ്ങിയ ലങ്കയുടെ അടിപതറിയത് ഷിക്കോംഗോ എറിഞ്ഞ നാലാമത്തെ ഓവറിലായിരുന്നു. പത്തും നിസ്സംഗയും ധനുഷ്ക ഗുണതിലകെയും അടുത്തടുത്ത പന്തുകളിൽ പുറത്തായി. മൂന്നാമത്തെ പന്തിൽ ഒരു എൽ.ബി.ഡബ്ല്യൂ അപ്പീലിൽ നിന്ന് ബനുക രാജപക്സ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
അർഹിച്ച ഹാട്രിക് തലനാരിഴ വ്യത്യാസത്തിൽ ഷിക്കോംഗോയ്ക്ക് നഷ്ടപ്പെട്ടുവെങ്കിലും നമീബിയ 55 റൺസിൻ്റെ വമ്പൻ വിജയം നേടി. അന്ന് വിജയിച്ചത് നമീബിയയിലെ അടിച്ചമർത്തപ്പെട്ട മനുഷ്യർ കൂടിയായിരുന്നു. സഞ്ജുവിൻ്റെ കരിയർ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്. അയാളുടെ ശരീരഭാഷയിൽ ഒട്ടും ആത്മവിശ്വാസം കാണുന്നില്ല എന്ന വിമർശനം നിരന്തരമായി ഉന്നയിക്കപ്പെട്ടിരുന്നു. പക്ഷേ ഇത്ര മോശം അവസ്ഥയിലും സഞ്ജു ഷിക്കോംഗോയ്ക്കെതിരെ ഒരു പന്ത് പോലും പാഴാക്കിയില്ല.
ഫോമിൽ അല്ലാത്ത സഞ്ജുവിൻ്റെ ബിഗ് ഹിറ്റുകൾ പായിക്കപ്പെട്ടത് തീയിൽ കുരുത്ത ഷിക്കോംഗോയ്ക്കെതിരെയാണ്. സഞ്ജു തിരിച്ചുവരുമെന്ന് വിശ്വസിക്കാൻ ആ ഒരൊറ്റക്കാര്യം മാത്രം മതിയാകും.
കുറിപ്പ്: സന്ദീപ് ദാസ്













Discussion about this post