തൃശ്ശൂർ : കുന്നംകുളത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിനിടയിൽ ബിജെപി പ്രവർത്തകരെ അടുത്ത് വിളിച്ചു ചോദ്യങ്ങൾ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയുടെ വിജയസാധ്യതയെ കുറിച്ചാണ് മോദി പ്രവർത്തകരോട് ചോദ്യങ്ങൾ ചോദിച്ചത്. സുരേഷ് ഗോപി വിജയിക്കും എന്നാണ് പ്രതീക്ഷ എന്ന് എല്ലാ പ്രവർത്തകരും ഒരേ സ്വരത്തിൽ തന്നെ പ്രധാനമന്ത്രിയെ അറിയിച്ചു.
എന്തുകൊണ്ടാണ് സുരേഷ് ഗോപി വിജയിക്കുമെന്ന് പ്രതീക്ഷിക്കാൻ കാരണമെന്നും നരേന്ദ്രമോദി ബിജെപി പ്രവർത്തകരോട് ചോദിച്ചു. കേന്ദ്രസർക്കാരിന്റെ ജനപ്രിയ പദ്ധതികളും വികസന നയങ്ങളും തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ഗുണകരമാകും എന്നാണ് പ്രവർത്തകർ ഇതിനു മറുപടി നൽകിയത്. കേന്ദ്രസർക്കാരിന്റെ ഏതെല്ലാം പദ്ധതികളാണ് കേരള ജനതയ്ക്ക് പ്രിയപ്പെട്ടതെന്നും മോദി ചോദിച്ചു. പ്രവർത്തകർ പല പദ്ധതികളുടെയും പേരുകൾ പറഞ്ഞതോടെ എല്ലാവർക്കും നന്ദി പറഞ്ഞശേഷം മോദി യാത്രയാവുകയായിരുന്നു.
തിങ്കളാഴ്ച കേരളത്തിലെ രണ്ട് വേദികളിൽ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്തത്. രാവിലെ 11 മണിയോടെയാണ് മോദി കുന്നംകുളത്തെ പ്രചാരണവേദിയിൽ എത്തിയത്. പിന്നീട് തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി കാട്ടാക്കടയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലും പങ്കെടുത്തു.
Discussion about this post