ന്യൂഡൽഹി: ജയിലിൽ നിന്നും വീണ്ടും പുതിയ സന്ദേശവുമായി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് ആണ് കെജ്രിവാളിന്റെ സന്ദേശം പുറത്തു വിട്ടത്. ‘എന്റെ പേര് അരവിന്ദ് കെജ്രിവാൾ. ഞാനൊരു ഭീകരവാദിയല്ല’ എന്നതായിരുന്നു സന്ദേശം.
അഴിമതിക്കേസിൽ തീഹാർ ജയിലിൽ കഴിയുന്ന കെജ്രിവാളിന്റെ മനോവീര്യം തകർക്കാൻ 24 മണിക്കൂറും ശ്രമം നടക്കുന്നുവെന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം. ‘അദ്ദേഹത്തെ ഒരു ഭീകരവാദിയായി കണക്കാക്കുന്നു. അദ്ദേഹത്തിന്റെ ഉറ്റവരെ പോലും കാണാൻ അനുവദിക്കുന്നില്ല. ഇത് രാഷ്ട്രീയ പകപോക്കലാണ്. അരവിന്ദ് കെജ്രിവാൾ ശക്തമായി തന്നെ തിരിച്ചുവരും’- സഞ്ജയ് സിംഗ് പറഞ്ഞു.
ഡൽഹിയ്ക്കും ഡൽഹിയിലെ ജനങ്ങൾക്കും വേണ്ടി മകനായും സഹോദരനായും പ്രവർത്തിച്ച വ്യക്തിയാണ് അരവിന്ദ് കെജ്രിവാൾ. അദ്ദേഹം ജയിലിൽ നിന്നും ഒരു സന്ദേശം അയച്ചിട്ടുണ്ട്. ‘എന്റെ പേര് അരവിന്ദ് കെജ്രിവാൾ. ഞാനൊരു ഭീകരവാദിയല്ല’ എന്നാണ് അദ്ദേഹം അയച്ച സന്ദേശമെന്നും എഎപി എംപി വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ദിവസം വീണ്ടും കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. ഡൽഹി റൗസ് അവന്യൂ കോടതിയുടേതായിരുന്നു വിധി. ഈ മാസം 23 വരെയാണ് കസ്റ്റഡി കാലാവധി. മദ്യനയക്കേസിലെ അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കില്ലെന്ന് നേരത്തെ സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. കെജ്രിവാൾ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Discussion about this post