ന്യൂഡൽഹി: ബിജെപി വനിതാ എംപി ഹേമമാലിനിയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയ്‌ക്കെതിരെ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും അദ്ദേഹത്തെ വിലക്കി. രണ്ട് ദിവസത്തേയ്ക്കാണ് വിലക്ക്. ഇന്ന് ആറ് മണിയ്ക്ക് ശേഷം 48 മണിക്കൂർ നേരത്തേയ്ക്ക് പ്രചാരണത്തിനായി ഇറങ്ങരുതെന്ന് അദ്ദേഹത്തോട് കമ്മീഷൻ നിർദ്ദേശിച്ചു.
ഇന്ത്യൻ ഭരണഘടനയുടെ 324ാം വകുപ്പ് പ്രകാരം ആണ് നടപടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങുന്നതിന് പുറമേ പാർട്ടി പരിപാടികൾ, യോഗങ്ങൾ, റാലികൾ, റോഡ് ഷോകൾ, അഭിമുഖങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നതിനും വിലക്കുണ്ട്. പരാമർശം നടത്തിയതിന് പിന്നാലെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സുർജേവാലയെ വിലക്കിയത്.
ഹരിയാനയിലെ കൈത്താലിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു രൺദീപ് സുർജേവാല മോശം പരാമർശങ്ങൾ നടത്തിയത്. ധർമ്മേന്ദ്രയെ വിവാഹം ചെയ്തുവെന്ന ഒറ്റക്കാരണത്താലാണ് ഹേമമാലിനിയെ ബഹുമാനിയ്ക്കുന്നത് എന്നും ഹേമമാലിനിയെപോലെ സിനിമാ നടിയാകാൻ എല്ലാവർക്കും പറ്റുമെന്നുമെല്ലാമായിരുന്നു സുർജേവാല പറഞ്ഞത്. ഇതിനിടെ ഹേമമാലിനിയെ ശൂർപ്പണ എന്ന് വിളിക്കുകയും മറ്റ് ലൈംഗിക പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നു.
Discussion about this post