കോഴിക്കോട് : വടകര ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ കെ ശൈലജക്കെതിരെയുള്ള സൈബർ ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്ത്. കെ കെ ശൈലജയെപ്പോലെ ഒരാൾക്ക് നേരെ സൈബർ ലൈംഗികാധിക്ഷേപം നടത്തുന്നത് അത്യന്തം പ്രതിഷേധാർഹം ആണെന്ന് വി കെ സനോജ് വ്യക്തമാക്കി. വ്യാജവാർത്തകളും മോർഫ് ചെയ്ത ചിത്രങ്ങളും ഉപയോഗിച്ച് നീചമായ രീതിയിലാണ് കെ കെ ശൈലജക്കെതിരെ അധിക്ഷേപം നടത്തുന്നതെന്നും സനോജ് അഭിപ്രായപ്പെട്ടു.
കോട്ടയം കുഞ്ഞച്ചൻമാരുടെ നേതാവായ യൂത്ത് കോൺഗ്രസിന്റെ വ്യാജ അധ്യക്ഷനാണ് കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ എന്നും വി കെ സനോജ് സൂചിപ്പിച്ചു. വടകരയിൽ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് ചുമതല ഈ ആൾക്കാണ്. ഷാഫി പറമ്പിലും സരിനും കൂടി ചേർന്നാണ് ഇത് ചെയ്യിക്കുന്നത്. ഇതിന് കൂട്ടുനിൽക്കാൻ ലീഗുകാരും ഉണ്ട് എന്നും വി കെ സനോജ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ സൂചിപ്പിച്ചു.
മലയാളികൾക്ക് മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനമായ രീതിയിൽ ആഗോള അംഗീകാരം ലഭിച്ച ഭരണാധികാരി ആയിരുന്നു കെ കെ ശൈലജ ടീച്ചർ. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ മട്ടന്നൂരിൽ നിന്നും ടീച്ചർ വിജയിക്കാൻ കാരണവും ആ അംഗീകാരമാണ്. വടകരയിൽ ശൈലജ ടീച്ചർ സ്ഥാനാർത്ഥിയായതോടെ പരാജയഭീതി കൊണ്ട് ഏറ്റവും ഹീനമായ അപവാദ പ്രചാരണമാണ് യുഡിഎഫ് അഴിച്ചുവിടുന്നത് എന്നും വി കെ സനോജ് അഭിപ്രായപ്പെട്ടു
Discussion about this post