ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ബിജെപി നേതാവിനെ ഭീകരർ തട്ടിക്കൊണ്ട് പോയി. ലോംഗ് ഘാവ്ഗ്രാമപഞ്ചായത്ത് ചെയർമാനുമായ സംഗം വാംഗ്‌സുവിനെ ആണ് തട്ടിക്കൊണ്ട് പോയത്. അദ്ദേഹത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. വീട്ടിൽ നിന്നായിരുന്നു അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയത്. വീട്ടിൽ എത്തിയ ഭീകരരുടെ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വാംഗ്‌സുവിനെ വാഹനത്തിൽ കയറ്റിക്കൊണ്ട് പോകുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു വാംഗ്‌സു.
കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കരുതെന്ന ഭീഷണിയുമായി ഭീകരർ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിനെ തട്ടിക്കൊണ്ട് പോയത്. തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയായിരുന്നു സംഭവം.
നാളെയാണ് അരുണാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ്. 60 അംഗ നിയമസഭയിൽ 10 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ രണ്ട് മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പും നാളെ നടക്കും. ഈ സാഹചര്യത്തിൽ ബിജെപിയെ ഭയപ്പെടുത്തുകയാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്.
അതേസമയം തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ ആരെയും സമ്മതിയ്ക്കില്ലെന്ന് സംഭവത്തിന് പിന്നാലെ അരുണാചൽ പ്രദേശ് ചീഫ് ഇലക്ട്രൽ ഓഫീസർ പവൻ കുമാർ സെയ്ൻ പറഞ്ഞു. തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ ആരെയും അനുവദിക്കില്ല. രാജ്യവിരുദ്ധ ശക്തികളെ സുരക്ഷാ സേനയെ ഉപയോഗിച്ച് നേരിടും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post