കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ തുടരുന്നു. ചീഫ് ജനറൽ മാനേജർ പി സുരേഷ് കുമാറും ക്യാഷർ വാസുദേവനും ഇഡിക്ക് മുൻപിൽ ഹാജരായി . വീണാ വിജയന്റെ എക്‌സാലോജിക്ക് കമ്പനിക്ക് നോട്ടീസ് നൽക്കുന്നതിൽ ഉടൻ തീരുമാനം ഉണ്ടാകും എന്നാണ് വിവരം.
കഴിഞ്ഞ ദിവസം സിഎംആർഎൽ എക്സാലോജിക് കമ്പനിയുമായുള്ള ഇടപാടിന്റെ പൂർണ രേഖകൾ കൈമാറിന്നില്ലെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. സാമ്പത്തിക ഇടപാടുകളുടെ രേഖകളും കരാർ രേഖകളും സിഎംആർഎലിനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. കമ്പനിയുടെ ചീഫ് ഫിനാൻസ് മാനേജർ പി സുരേഷ് കുമാർ രേഖകൾ ഒന്നും തന്നെ ഹാജരാക്കിയിരുന്നില്ല.
അതേസമയം എക്സാലോജിക് സൊലൂഷൻസും സിഎംആർഎലും തമ്മിലുള്ള വഴിവിട്ട പണമിടപാടുകളുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തയുടെ വീട്ടിലെത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇ.ഡി) സംഘം മൊഴിയെടുത്തിരുന്നു. കർത്തയോട് ചൊവ്വാഴ്ച ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ഇ.ഡി സംഘം മൊഴിയെടുത്തത്.
Discussion about this post