മലപ്പുറം; വടകര ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയ്‌ക്കെതിരെ അശ്ലീല പ്രചരണമുണ്ടായെന്ന ആരോപണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഇതൊക്കെ ശുദ്ധ തെമ്മാടിത്തമല്ലേയെന്നും ഇത്തരം തെമ്മാടിത്തങ്ങൾ രാഷ്ട്രീയത്തിൽ അനുവദിക്കാൻ പാടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇത്തരം കാര്യങ്ങൾക്കെതിരേ ശക്തമായി രംഗത്തുവരാൻ അതത് പാർട്ടികളുടെ നേതൃത്വം തന്നെ തയ്യാറാവേണ്ടതല്ലേ. എങ്ങനെയാണ് ഇത്ര ഹീനമായ രീതിയിൽ ഒരു രാഷ്ട്രീയ നേതാവിനെതിരേ പ്രചാരണം നടത്താൻ കഴിയുന്നത്. നമ്മുടെ പൊതുവായ സാംസ്‌കാരിക രീതിയെ അല്ലേ അത് വെല്ലുവിളിക്കുന്നത്. നമ്മൾ ഏത് കാര്യത്തിലും കാണിക്കേണ്ട സംസ്‌കാരമില്ലേ. ആ സംസ്‌കാരത്തിന് ചേരാത്ത രീതിയല്ലേ ഇതിനകത്ത് ഉണ്ടായിട്ടുള്ളത്’ മുഖ്യമന്ത്രി പറഞ്ഞു.
അത്തരം ആളുകളെ തള്ളിപ്പറയാനും ആ ചെയ്തികളെ തള്ളിപ്പറയാനും ആ രീതികളെ തള്ളിപ്പറയാനും എന്താണ് കോൺഗ്രസ് നേതൃത്വത്തിന് മടി. അതല്ലേ അവരുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.എഫിന് അങ്ങനെയുള്ള പണികളൊന്നുമില്ല. എൽ.ഡി.എഫിന് ഇമ്മാതിരി തറവേല കാണിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post