യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ ഇതുവരെ നല്ലരീതിയിലാണ് പോയ്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കി യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം.
കൊല്ലപ്പെട്ട തലാലിന്റെ സഹോദരനോട് നിമിഷപ്രിയയുടെ അമ്മ വരുന്നത് പറഞ്ഞിട്ടുണ്ട്. പ്രാരംഭചര്‍ച്ചകള്‍ക്കു തന്നെ 40000 ഡോളര്‍ ചെലവ് വരാം. ദയാധനം എത്രയെന്ന് അറിയില്ല. ദയാധനം തീരുമാനിക്കേണ്ടത് കുടുംബമല്ല ഗോത്രത്തലവനാണ് സാമുവൽ ജെറോം വ്യക്തമാക്കി.
അതെ സമയം വധശിക്ഷയ്ക്ക് വിധിച്ചുള്ള ഉത്തരവ് ഇപ്പോള്‍ യെമന്‍ പ്രസിഡന്റിന്റെ പക്കലായതില്‍ സ്ഥിതി അതീവഗുരുതരവുമാണെന്ന് ജെറോം തുറന്നു പറഞ്ഞു. എല്ലാ നിയമ വഴികളിലൂടെയും പോയതിനു ശേഷമാണ് ശുപാർശ പ്രസിഡന്റിന്റെ കയ്യിൽ വരുന്നത്, അതിനാൽ ഇനി നിയമവഴി ഇല്ല അദ്ദേഹം വ്യക്തമാക്കി.
അതേസമയം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ശനിയാഴ്ച ഒമാനിലേക്ക് തിരിക്കും.നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിരുന്നു . നിമിഷപ്രിയയുടെ മോചനചർച്ചകൾക്കായിട്ടാണ് അമ്മ പോകുന്നത്. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബം നഷ്ടപരിഹാരം (ബ്ലഡ് മണി) സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവു ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഈ കാര്യത്തിൽ ഗോത്രമാണ് തീരുമാനിക്കേണ്ടത് എന്നതാണ് ഒരു വിഷയം
നേരത്തെ വധശിക്ഷക്ക് വിധിക്കപെട്ട റഹീമിന്റെ കാര്യത്തിൽ കേരള സമൂഹം എങ്ങനെയാണോ പ്രതികരിച്ചത് അത് പോലെ നിമിഷപ്രിയക്ക് വേണ്ടിയും പ്രതികരിക്കുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.








