തിരുവനന്തപുരം; നവകേരള യാത്രയ്ക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച എസി ആഡംബര ബസ്‌കെഎസ്ആർടിസിക്കായി ഉപയോഗിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ബംഗളൂരുവിലെ കമ്പനിയിൽ മാറ്റങ്ങൾ വരുത്തി തിരിച്ചെത്തിച്ച ബസ് പാപ്പനംകോട് കെഎസ്ആർടിസിയുടെ സെൻട്രൽ വർക്‌സിൽ ഒരു മാസമായി വിശ്രമത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
കെഎസ്ആർടിസിയുടെ വിനോദ സഞ്ചാരപദ്ധതികൾക്കായി ഉപയോഗിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും സർക്കാർ തീരുമാനം നീളുകയാണ്. സ്റ്റേജ് ക്യാരേജ് ലൈസൻസിനായി ഗതാഗതവകുപ്പിന് അപേക്ഷ നൽകിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു.
നവകേരള സദസിനായി മന്ത്രിസഭയ്ക്ക് സഞ്ചരിക്കാൻ 1.15 കോടിരൂപയ്ക്കാണ് ബസ് നിർമിച്ചത്. ബംഗളൂരുവിലെ പ്രകാശ് (എസ്.എം.കണ്ണപ്പ ഓട്ടോമൊബൈൽ പ്രൈവറ്റ് ലിമിറ്റഡ്) കമ്പനിയിലായിരുന്നു ബസ് ബോഡി നിർമിച്ചത്. നവകേരള യാത്രയ്ക്ക് ശേഷം, ബസിനുള്ളിലെ സൗകര്യങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ബംഗളൂരുവിലേക്ക് കൊണ്ടുപോയി. മാറ്റങ്ങൾ വരുത്തി ടൂറിസം മേഖലയിൽ ഉപയോഗിക്കാനായിരുന്നു കെഎസ്ആർടിസി തീരുമാനം.
എല്ലാ നിയമസഭാ മണ്ഡലത്തിലും യാത്ര ചെയ്താണ് നവകേരള സദസ് അവസാനിച്ചത്. സദസ്സ് തുടങ്ങുന്നതിനു മുമ്പ് തന്നെ കോടിക്കണക്കിന് രൂപയ്ക്ക് അത്യാഢംബര ബസ് വാങ്ങിയത് സംബന്ധിച്ച് വിവാദമുയർന്നിരുന്നു. ഇതോടെ നവകേരള സദസ് കഴിഞ്ഞപ്പോൾ ബസ് ടൂറിസത്തിന് നൽകും, കല്ല്യാണ ആവശ്യത്തിന് വാടകയ്ക്ക് നൽകും, കെഎസ്ആർടിസിക്ക് ബജറ്റ് ടൂറിസത്തിന് നൽകുമെന്നൊക്കെ മുഖ്യമന്ത്രി ആവർത്തിച്ച് പറഞ്ഞിരുന്നു.
Discussion about this post