കേരള ബ്ലാസ്റ്റേഴ്‌സിന് നിരാശയുടെ മറ്റൊരു ഐഎസ്എൽ സീസൺ കൂടി. തുടർച്ചയായ രണ്ടാം തവണയും ഐഎസ്എൽ പ്ലേ ഓഫിൽ വീണ് സെമി കാണാതെ ബ്ലാസ്റ്റേഴ്‌സ് പുറത്ത്. പ്ലേ ഓഫ് എലിമിനേറ്ററിൽ ഒഡീഷ എഫ്സിയാണ് മഞ്ഞപ്പടയെ വീഴ്ത്തിയത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് അടിയറവ് പറഞ്ഞത്.
ഒരു ഗോളിന് ലീഡ് ചെയ്ത ശേഷമാണ് രണ്ട് ഗോളുകൾ വഴങ്ങി ഇവാൻ വുകമനോവിച്ചിന്റെ ടീം മത്സരം കൈവിട്ടത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി തുല്യത പാലിച്ചതിനെ തുടർന്ന് നോക്ക് ഔട്ട് പോരാട്ടം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു.
ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം 67 ആം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. ഫെദോർ സെർനിച്ചാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചത്. ഒരു ഗോളിന്റെ ആധിപത്യത്തിൽ ജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചെങ്കിലും 87 ആം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത പ്രഹരം ഏൽപ്പിച്ച് ഒഡീഷ തിരിച്ചടിച്ചു. ഡീഗോ മൗറീഷ്യോയാണ് ആതിഥേയർക്കായി ഗോൾ മടക്കിയത്.
എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ പതനം പൂർത്തിയാക്കി ഒഡീഷ എഫ്സി വിജയം ഉറപ്പിച്ച രണ്ടാം ഗോൾ സ്‌കോർ ചെയ്തു. ഇസാക്ക് വാൻലാൽറുവാട്ട്ഫേലയാണ് ഒഡീഷയ്ക്ക് സെമി ബെർത്ത് സമ്മാനിച്ച വിന്നർ ഗോൾ സ്വന്തമാക്കിയത്. 98 ആം മിനിറ്റിലായിരുന്നു ഇസാക്ക് ബ്ലാസ്റ്റേഴ്‌സിന്റെ വല കുലുക്കിയത്.
ഒഡീഷ ഗോൾ കീപ്പർ അമരീന്ദർ സിംഗിന്റെ തകർപ്പൻ സേവുകളാണ് ബ്ലാസ്റ്റേഴ്‌സിൽ നിന്ന് മത്സരം തട്ടിയെടുത്തത്. കിട്ടിയ അവസരങ്ങൾ വേണ്ടവിധം മുതലാക്കാനും ലൂണയ്ക്കും സംഘത്തിനും സാധിച്ചില്ല. ഐഎസ്എല്ലിന്റെ കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്സിയോട് പ്ലേ ഓഫിൽ തോറ്റാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തു പോയത്. സെമിയിൽ ഷീൽഡ് വിന്നേഴ്സായ മോഹൻ ബഗാനാണ് ഒഡീഷ എഫ്സിയുടെ എതിരാളികൾ.
Discussion about this post