തിരുവനന്തപുരം : കേരള സർവ്വകലാശാലയിൽ നടന്ന സംവാദ പരിപാടിയിൽ പ്രഭാഷണം നടത്തിയതിന് ഇടതുപക്ഷ എംപി ജോൺ ബ്രിട്ടാസിനോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ. സംവാദ പരിപാടിയുടെ സംഘാടകർക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. കേരള സർവകലാശാല വൈസ് ചാൻസലറുടെ പോലും എതിർപ്പിനെ മറികടന്നായിരുന്നു ജോൺ ബ്രിട്ടാസ് സംവാദ പരിപാടിയിൽ പ്രഭാഷണം നടത്തിയിരുന്നത്.
തിരഞ്ഞെടുപ്പ് നോഡൽ ഓഫീസറുടെ ചുമതലയുള്ള സബ് കളക്ടർ ആണ് ജോൺ ബ്രിട്ടാസിനും സംഘാടകർക്കും നോട്ടീസ് അയച്ചിരിക്കുന്നത്. ‘ഇന്ത്യൻ ജനാധിപത്യം: വെല്ലുവിളികളും കടമകളും’ എന്ന വിഷയത്തിൽ ആയിരുന്നു കേരള സർവ്വകലാശാലയിൽ പ്രഭാഷണം നടത്തിയത്. രാഷ്ട്രീയ പരിപാടി പാടില്ല എന്ന് രജിസ്ട്രാറുടെ സർക്കുലർ നിലനിൽക്കെയാണ് ജോൺ ബ്രിട്ടാസ് പ്രധാനമന്ത്രിക്ക് എതിരെയും ബിജെപിക്കെതിരെയും വിമർശനവുമായി പ്രഭാഷണം നടത്തിയിരുന്നത്.
ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം പെരുമാറ്റ ചട്ടലംഘനം ആകുമെന്ന് ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കാൻ വൈസ് ചാൻസിലർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെയും മറുകടന്ന് ജോൺ ബ്രിട്ടാസ് പ്രഭാഷണം നടത്തുകയായിരുന്നു. വൈസ് ചാൻസലർക്കെതിരെയും ജോൺ ബ്രിട്ടാസിന്റെ പ്രഭാഷണത്തിൽ പരാമർശം ഉണ്ടായിരുന്നു.
Discussion about this post