മുംബൈ: അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് സ്വർണവില. പവൻറെ വില 53,000 രൂപയും കടന്ന് 54,000 രൂപയ്ക്ക് മുകളിലേക്കെത്തിയിരിക്കുകയാണ്. ഈ മുന്നേറ്റം വരും ദിവസങ്ങളിലും തുടർന്നാൽ ഏപ്രിൽ മാസം അവസാനിക്കുന്നതിന് മുൻപ് പവൻറെ വില 60,000 രൂപ കടക്കാനാണ് സാധ്യത. എന്തായാലും സാധാരണക്കാരന് ഒരു തരി പൊന്ന് വാങ്ങുക എന്നത് അസാധ്യമെന്ന തരത്തിലാണ് സ്വർണവില കുതിക്കുന്നത്.
ഇസ്രായേൽ ഇറാൻ സംഘർഷം കൂടി തുടരുന്ന പശ്ചാത്തലത്തിൽ സ്വർണ വില വരും ദിവസങ്ങളിലും ഉയരുമെന്ന് തന്നെയാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. സമീപ ഭാവിയിൽ തന്നെ സ്വർണ വില പവന് ഒരു ലക്ഷത്തിന് മുകളിൽ എത്തുമെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിഎൻബിസി ആവാസിന്റെ റിപ്പോർട്ട് അനുസരിച്ച്, 2030 ആകുമ്പോഴേക്കും സ്വർണ വില പത്ത് ഗ്രാമിന് 1,68,000 രൂപയായി ഉയരുമെന്ന് വിഘ്നഹർത്ത ഗോൾഡിന്റെ മഹേന്ദ്ര ലൂനിയ പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവില ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 8.75 ഡോളർ (0.37%) ഉയർന്ന് 2388.80 ഡോളർ എന്നതാണ് നിരക്ക്. നിലവിലെ സ്വർണവില അനുസരിച്ച് ഒരു പവൻ ആഭരണം വാങ്ങുമ്പോൾ 60,000 രൂപയിലധികം നൽകേണ്ടി വരും. പവൻറെ വിലയോടൊപ്പം ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനം,ജി.എസ്.ടി മൂന്ന് ശതമാനം,എച്ച്.യു.ഐ.ടി നിരക്ക് എന്നിവ നൽകണം. അങ്ങനെ കണക്ക് കൂട്ടുമ്പോഴാണ് വില 60,000 കടക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ മൊത്തം സ്വർണത്തിൽ 803.58 ടൺ ആർബിഐയുടെ കയ്യിലാണ്. ഇന്ത്യയിൽ ജനങ്ങളുടെ കൈവശം ഏകദേശം 25,000 ടൺ സ്വർണമുണ്ടെന്നുമാണ് കണക്ക്.
Discussion about this post