ന്യൂഡൽഹി; പ്രണയനൈരാശ്യത്താൽ പുരുഷൻ ജീവിതം അവസാനിപ്പിച്ചതിന്റെ പേരിൽ സ്ത്രീയ്‌ക്കെതിരെ കുറ്റം ചുമത്താനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. ദുർബലമായ മാനസികാവസ്ഥയിൽ ഒരു വ്യക്തി എടുത്ത തെറ്റായ തീരുമാനത്തിന് മറ്റൊരാളെ കുറ്റപ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് അമിത് മഹാജന്റേതാണ് നിരീക്ഷമം. ആത്മഹത്യാ പ്രേരണ കേസിൽ രണ്ട് പേർക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
പ്രണയ പരാജയം മൂലം കാമുകൻ ആത്മഹത്യ ചെയ്താൽ സ്ത്രീക്ക് എതിരെയോ പരീക്ഷയിലെ മോശം പ്രകടനത്തിന്റെ പേരിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്താൽ എക്‌സാമിനർക്കെതിരെയോ ഇടപാടുകാരൻ കേസ് തള്ളിയതിന് ആത്മഹത്യ ചെയ്താൽ അഭിഭാഷകനെതിരെയോ പ്രേരണാക്കുറ്റം ചുമത്താൻ കഴിയില്ലെന്നും ജസ്റ്റിസ് അമിത് മഹാജൻ വ്യക്തമാക്കി.
2023ൽ യുവാവിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചെന്ന കാരണത്താൽ കുറ്റം ചുമത്തിയ യുവതിക്കും അവരുടെ സുഹൃത്തിനും മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. യുവാവിന്റെ പിതാവ് നൽകിയ പരാതിയിൽ യുവതി തന്റെ മകനുമായി പ്രണയത്തിലായിരുന്നുവെന്നും മറ്റ് പ്രതികൾ അവരുടെ പൊതു സുഹൃത്തായിരുന്നുവെന്നും പറയുന്നു. യുവതിയും സുഹൃത്തും തമ്മിൽ വിവാഹിതരാകുന്നു എന്നു പറഞ്ഞതോടെയാണ് തന്റെ മകൻ ആത്മഹത്യ ചെയ്തതെന്ന് പിതാവിന്റെ പരാതിയിൽ പറയുന്നു.
ഇരുവരും കാരണം താൻ ജീവിതം അവസാനിപ്പിക്കുന്നുവെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. ഇരുവരുടെയും പേരുകൾ കുറിപ്പിലുണ്ടെന്ന് പറഞ്ഞ കോടതി ആത്മഹത്യ പ്രഥമദൃഷ്ട്യാ യുവാവ് വേദന കുറിക്കുക മാത്രമാണ് ചെയ്തതെന്നും ഭയപ്പെടുത്തുന്ന തരത്തിലുള്ള ഭീഷണികളുണ്ടെന്ന് കാണിക്കുന്ന യാതൊന്നും ഇല്ലെന്നും വിലയിരുത്തി. കുറ്റാരോപിതർക്ക് ആത്മഹത്യയിലേക്ക് നയിക്കാൻ എന്തെങ്കിലും ഉദ്ദേശ്യമുണ്ടായിരുന്നെന്ന് അനുമാനിക്കാൻ കഴിയില്ല. മരിച്ചയാൾ വളരെ സെൻസിറ്റീവാണെന്ന് വാട്‌സ്ആപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമാണ്. യുവതി സംസാരിക്കാൻ വിസമ്മതിക്കുമ്പോഴെല്ലാം ആത്മഹത്യ ചെയ്യുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു എന്നും കോടതി കണ്ടെത്തി.മരിച്ചയാൾ ഇവരുടെ പേര് പരാമർശിക്കുന്നുവെന്നത് ശരിയാണെങ്കിലും ശരിയായ മാനസിക നിലയുള്ള ഒരു വ്യക്തി ഒരിക്കലും ആത്മഹത്യയിലേക്ക് പോകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവരോടുള്ള പ്രതികാര നടപടി മാത്രമാണിത്.
അന്വേഷണത്തോട് പൂർണമായും സഹകരിക്കാമെന്നുള്ള വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് സംസ്ഥാനത്തിന് ഹർജി സമർപ്പിക്കാം.
Discussion about this post