തിരുവനന്തപുരം : ബിജെപി നേതാവ് പ്രകാശ് ജാവേദ്കറുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തിൽ ഇ പി ജയരാജനെതിരെ നടപടി ഉണ്ടാകില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിൽ ആയിരുന്നു ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായത്.
ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ഇ പി ജയരാജൻ പാർട്ടിയെ അറിയിച്ചു എന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. ഇ പി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. പാർട്ടിക്ക് ദോഷം ചെയ്യുന്ന കാര്യമല്ല അത്. തിരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യം സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധിച്ചു. പാർട്ടിക്ക് എല്ലാം ബോധ്യമായി എന്നും എംവി ഗോവിന്ദൻ അറിയിച്ചു.
രാഷ്ട്രീയ എതിരാളികളെ കണ്ടെന്നു കരുതി ഇടതു പ്രത്യയശാസ്ത്രം നശിക്കും എന്ന് കരുതേണ്ട. അങ്ങനെ ആരെയെങ്കിലും കാണുമ്പോൾ അവസാനിക്കുന്നതാണ് പ്രത്യശാസ്ത്രബോധം എന്നത് പൈങ്കിളി സങ്കല്പമാണ്. ബിജെപി നേതാവിനെ നേരിൽ കണ്ട കാര്യം ഇ പി തന്നെ വിശദീകരിച്ചിട്ടുണ്ട്. അത് ഉപയോഗപ്പെടുത്തി പ്രചാരവേലകൾ നടക്കുകയാണ് എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം എംവി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
Discussion about this post