ബംഗളൂരു: ചോക്ലേറ്റ് ഐസ്‌ക്രീം ഡെലിവറി ചെയ്യാത്തതിന് ഫുഡ് ഡെലിവറി സേവനദാതാവായ സ്വിഗിയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ കോടതി. 3000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി വ്യവഹാര ചിലവും നൽകാനാണ് ഉത്തരവിട്ടത്.
2023 ജനുവരിയിൽ ഓർഡർ ചെയ്ത ‘നട്ടി ഡെത്ത് ബൈ ചോക്ലേറ്റ്’ ഐസ്‌ക്രീം ഡെലിവറി ചെയ്തില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്. ഡെലിവർ ചെയ്യാത്ത ഐസ് ക്രീം ഡെലിവർ ചെയ്തു എന്ന് ആപ്പിൽ സ്റ്റാറ്റസ് കാണിക്കുകയും ചെയ്തിരുന്നു.
സ്വിഗ്ഗിയോട് വിഷയം ഉന്നയിച്ചെങ്കിലും ഓർഡറിന് കമ്പനി റീഫണ്ട് നൽകിയില്ല. ഇതേത്തുടർന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരമായി 10,000 രൂപയും വ്യവഹാരച്ചെലവായി 7,500 രൂപയും പരാതിക്കാരൻ ആവശ്യപ്പെട്ടെങ്കിലും അത് അമിതമാണെന്ന് ചൂണ്ടിക്കാട്ടി 5000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു.
സേവനത്തിന്റെ പോരായ്മയും അന്യായമായ വ്യാപാര രീതികളും തെളിയിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി ഐസ് ക്രീമിന്റെ വിലയായ 187 രൂപ തിരികെ നൽകാനും 3,000 രൂപ നഷ്ടപരിഹാരവും 2,000 രൂപ വ്യവഹാര ചെലവും നൽകാനും കോടതി സ്വിഗ്ഗിയോട് നിർദ്ദേശിച്ചു.
Discussion about this post