സൂറത്ത്; അകാലത്തിൽ മരണപ്പെട്ടുവെന്ന് കരുതിയ പിതാവിനെ ഫേസ്ബുക്കിലൂടെ കണ്ട് ഞെട്ടി മകൻ. സൂറത്തിലാണ് സംഭവം. 23 -കാരനായ മഹാവീറാണ് 18 വർഷം മുമ്പ് മരിച്ചുവെന്ന് കരുതിയ തൻ്റെ പിതാവ് മഹേന്ദ്ര സിംഗ് ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്.
മറ്റൊരു സ്ത്രീയോടൊപ്പം ജീവിക്കാൻ വേണ്ടിയായിരുന്നു ആദ്യ ഭാര്യ റമിലാബെനെയും അവരുടെ നാല് മക്കളെയും ഉപേക്ഷിച്ച് 18 കൊല്ലം മുമ്പ് മഹേന്ദ്ര സിംഗ് നാടുവിട്ടത്. ഗുജറാത്തിലെ ഡാക്കോറിൽ പുതിയ ഭാര്യയോടൊപ്പം കഴിയുകയായിരുന്നു അയാൾ. മഹേന്ദ്രസിംഗ് മരണപ്പെട്ടുകാണുമെന്നായിരുന്നു ആദ്യ ഭാര്യയും കുടുംബവും വിശ്വസിച്ചിരുന്നത്.
ഇതിനിടയിലാണ് മഹാവീർ പിതാവിനെ ഫേസ്ബുക്കിൽ കണ്ടെത്തുന്നത്. പിന്നാലെ അയാൾ അച്ഛനെ തേടിപ്പോയി. താൻ മഹേന്ദ്ര സിംഗ് തന്നെയാണെന്ന് അയാൾ സമ്മതിക്കുകയും ചെയ്തു. അപ്പോഴൊന്നും എന്തിനാണ് താൻ നാടു വിട്ടത് എന്നോ തനിക്ക് മറ്റൊരു ഭാര്യയും മകളും ഉണ്ട് എന്നോ ഒന്നും തന്നെ അയാൾ അവരെ അറിയിച്ചിരുന്നില്ല. അച്ഛൻ തിരികെ എത്തിയ സന്തോഷത്തിൽ നാല് മക്കളും ഭർത്താവ് തിരികെ എത്തിയ സന്തോഷത്തിൽ റമിലാബെന്നും പുതുജീവിതത്തിലേക്ക് പ്രവേശിച്ചു.
എന്നാൽ, കുറച്ച് നാളുകൾക്ക് ശേഷം അയാൾ തനിക്ക് മറ്റൊരു ബന്ധമുണ്ട് എന്നും അതിൽ ഒരു മകളുണ്ട് എന്നും ആദ്യഭാര്യയെയും മക്കളെയും അറിയിച്ചു. പിന്നാലെ മഹേന്ദ്ര സിംഗ് തനിക്ക് തന്റെ കട നോക്കിനടത്താനുണ്ട് എന്നും പറഞ്ഞ് അവിടെ നിന്നും മുങ്ങുകയും ചെയ്തു.
ഇതോടെ വീട്ടുകാർ അയാളെ അന്വേഷിച്ച് ഡാക്കോറിൽ എത്തി. അവിടെ ആളുടെ പുതിയ ഭാര്യയേയും മകളെയും കണ്ടെത്തുകയും ചെയ്തു. ഇതോടെ മഹേന്ദ്രസിംഗ്, തന്നെ ആദ്യഭാര്യയും മക്കളും ബ്ലാക്ക്മെയിൽ ചെയ്യുന്നു എന്ന് കാണിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തന്നെ ഭർത്താവ് ചതിച്ചെന്ന് കാണിച്ച് ആദ്യഭാര്യ സൂറത്തിലും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
Discussion about this post