കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയിലൂടെ വീണ്ടും ദക്ഷിണേന്ത്യയിൽ മലയാള സിനിമ ചർച്ച ചെയ്യപ്പെടുകയാണ്. തീയേറ്ററിലെ വിജയത്തിന് ശേഷം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. 18 വർഷം മുൻപ് എറണാകുളത്തെ മഞ്ഞുമ്മലിൽ നിന്നും കൊടെക്കനാൽ ടൂർ പോയ സംഘത്തിലെ ഒരാൾ ഗുണ ഗുഹയിൽ വീണു പോകുന്നതും അയാളെ രക്ഷിച്ച സുഹൃത്തുക്കളുടെ പരിശ്രമവുമാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്.
ആഗോളതലത്തിൽ 200 കോടിക്ക് മുകളിൽ ചിത്രം നേടിയിരുന്നു. ചിത്രത്തിൽ സുഹൃത്ത് കുഴിയിൽ വീണത് പോലീസിനെ അറിയിക്കാൻ പോയ കൂട്ടുകാരെ പോലീസ് തല്ലുന്നതായി കാണിക്കുന്നുണ്ട്. ഇത് ശരിക്കും സംഭവിച്ചതാണെന്ന് യഥാർത്ഥ മഞ്ഞുമ്മൽ സംഘവും വിവിധ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഇതിൽ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പതിനെട്ട് കൊല്ലത്തിന് ശേഷം തമിഴ്‌നാട് പോലീസ് എന്ന് റിപ്പോർട്ടുകളുണ്ട്.
മലയാളി ആക്ടിവിസ്റ്റ് വി ഷാജു എബ്രഹാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട് ആഭ്യന്തര വകുപ്പ് തമിഴ്‌നാട് ഡിജിപിക്ക് അന്വേഷണത്തിന് നിർദേശം നൽകിയെന്നാണ് വിവരം. കേരളത്തിലും തമിഴ്‌നാട്ടിലും ചിത്രം വലിയ വിജയമായതിന് പിന്നാലെയാണ് 2006 ൽ നടന്ന സംഭവം വീണ്ടും ജന ശ്രദ്ധയിലേക്ക് വന്നത്.
അതേ സമയം സിനിമയിൽ അന്ന് മഞ്ഞുമ്മൽ സംഘം നേരിട്ട പീഡനത്തിൻറെ ചെറിയ ഭാഗം മാത്രമാണ് കാണിച്ചത് എന്നാണ് പരാതിക്കാരനായ വി ഷാജു എബ്രഹാം പറയുന്നത് ദേശീയമാദ്ധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നത്.
Discussion about this post