മലപ്പുറം: പൊന്നാനിയിൽ കപ്പലും മത്സ്യബന്ധന ബോട്ടും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നടപടിയുമായി കോസ്റ്റൽ പോലീസ്. ബോട്ടിൽ ഇടിച്ച കപ്പൽ കസ്റ്റഡിയിലെടുത്തു. യുവരാജ് സാഗർ എന്ന കപ്പൽ ആണ് കോസ്റ്റൽ പോലീസ് കസ്റ്റഡിയിലെടുത്തത്. വൈകീട്ട് കപ്പൽ കൊച്ചി തീരത്തെത്തിക്കും.
അപകടത്തിൽ രണ്ട് പേർ മരിച്ചിരുന്നു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ സലാം, ഗഫൂർ എന്നിവരാണ് മരിച്ചത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് നാവിക സേനയും കോസ്റ്റ്ഗാർഡും ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇടക്കഴിയൂർ ഭാഗത്തുനിന്നും പടിഞ്ഞാറ് കടലിൽ നിന്നാണ് മൃതദേഹം കിട്ടിയത്.
സംഭവത്തിൽ കപ്പൽ ജീവനക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനുമാണ് കേസ്. പൊന്നാനിയിൽ നിന്നും പുറപ്പെട്ട ‘ഇസ്ലാഹ്’ എന്ന മത്സ്യബന്ധന ബോട്ടാണ് കപ്പലുമായി കൂട്ടിയിടിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ നാല് പേരെ ഉടൻ തന്നെ കപ്പലിലെ ജീവനക്കാർ രക്ഷിച്ചു. എന്നാൽ ഗഫൂറിനെയും സലാമിനെയും കാണാതെ ആകുകയായിരുന്നു.
ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെയായിട്ടായിരുന്നു സംഭവം. സാഗർ യുവരാജ് എന്ന കപ്പലാണ് ബോട്ടിൽ ഇടിച്ചത്. മത്സ്യബന്ധന ബോട്ടിലേക്ക് കപ്പൽ ഇടിച്ച് കയറുകയായിരുന്നുവെന്നാണ് വിവരം.
Discussion about this post