എറണാകുളം: അവയവ കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നിന്നും പിടിയിലായ സാബിത്ത് നാസറിനെ കുറിച്ച് കൂടുതൽ െതളിവുകൾ കണ്ടെത്തി അന്വേഷണ സംഘം. അവയവ കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരനാണ് സാബിത്ത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇയാളുടെ ഫോണിൽ നിന്നും കേസുമായി ബന്ധപ്പെട്ട് നടത്തിയ പണമിടപാടുകളുടെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്.
സാബിത്തിന്റെ സുഹൃത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവയവം സ്വീകരിക്കാനുള്ള ആളുകളെയും നൽകാനുള്ളവരെയും കണ്ടെത്തുന്നത് സാബിത്താണെന്നാണ് കണ്ടെത്തൽ. ആളുകളെ കണ്ടെത്തി കഴിഞ്ഞാൽ അവയവത്തിനുള്ള പണം പറഞ്ഞുറപ്പിക്കും. 30 ലക്ഷം മുതൽ 40 ലക്ഷം വരെയാണ് പാക്കേജ്. ഇതിന് ശേഷം ഇടപാടുകാരെ ഇറാനിലേക്ക് കടത്തുന്നതാണ് രീതി. ബംഗളൂരു, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നും ഇത്തരത്തിൽ ആളുകളെ ഇറാനിലേക്ക് കടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകാരുമായുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ക്രിപ്‌റ്റോ കറൻസി വഴിയാണ്.
കഴിഞ്ഞ ദിവസമാണ് തൃശൂർ വലപ്പാട് സ്വദേശിയായ സബിത്ത് നാസറിനെ കൊച്ചിയിൽ നിന്നും പോലീസ് പിടികൂടിയത്. കൊച്ചിയിൽ നിന്നും കുവൈത്ത്, അവിടെ നിന്നും ഇറാൻ എന്നീ രീതിയിലാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇത്തരത്തിൽ ആളുകളെ കൊണ്ടുപോയി തിരികെ വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.












