തിരുവനന്തപുരം: ഐടി പാർക്കുകളിൽ മദ്യശാലകൾ ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിന് നിയമസഭ സമിതിയുടെ അനുമതി. പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പ് മറികടന്ന് സമിതി അനുമതി നൽകിയതോടെ സർക്കാരിന് തുടർനടപടികളിലേക്ക് കടക്കാനാവും. രാവിലെ 11 മുതൽ രാത്രി 11 വരെ പ്രവർത്തിക്കുന്ന ബാറുകൾക്കാവും ലൈസൻസ് നൽകുക. 20 ലക്ഷം രൂപയാണ് ലൈസൻസ് ഫീസ് ആയി നിശ്ചയിച്ചിരിക്കുന്നത്. അംഗീകാരം ലഭിച്ചതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചശേഷം മദ്യ വിതരണത്തിനുള്ള നടപടി ആരംഭിക്കുമെന്നാണ് വിവരം.
ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് എഫ്എൽ 4 സി എന്ന പേരിൽ പുതിയ ലൈസൻസ് നൽകാനാണു തീരുമാനം. സർക്കാർ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള ഐടി പാർക്കുകളിൽ പ്രത്യേക സ്ഥലത്ത് സ്ഥാപിക്കുന്ന വിനോദകേന്ദ്രത്തിൽ മദ്യശാല സ്ഥാപിക്കാം. ക്ലബ്ബ് മാതൃകയിലാകും പ്രവർത്തനം. ക്ലബ് അനുവദിക്കുമ്പോൾ നിയന്ത്രണച്ചുമതല ഡെവലപ്പർക്കോ കോഡെവലപ്പർക്കോ ആകാമെന്നാണ് എക്‌സൈസ് ശുപാർശ.
Discussion about this post