കോഴിക്കോട്; ശമ്പളം മുടങ്ങിയതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കി ബിവറേജസ് കോർപറേഷൻ ജീവനക്കാരൻ. കോഴിക്കോട് രാമനാട്ട് ഔട്ട്‌ലെറ്റിലെ എൽഡിക്ലർക്കായ കെ ശശികുമാറാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഇയാളെ വീടിന് പിൻവശത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ഒമ്പത് മാസത്തോളമായി ശശി കുമാറിന് ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ജൂൺ മാസം ജോലിയ്ക്ക് കൃത്യമായി ഹാജരായിരുന്നില്ല എന്ന കാരണത്താൽ ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് ജോലിയിൽ പ്രവേശിച്ചെങ്കിലും ശമ്പളം മുടങ്ങിയിരുന്നു. ഓണത്തിന് ലഭിക്കേണ്ട ഒരു ലക്ഷത്തോളം രൂപയുടെ ബോണസും കിട്ടിയിരുന്നില്ല. ഇതിനെ തുടർന്ന് പരാതിപ്പെട്ടതോടെ കഴിഞ്ഞ ദിവസം മുഴുവൻ ശമ്പളം കിട്ടുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഇതിനിടയിൽ ശശികുമാറിനെതിരെ മറ്റൊരു പരാതി ലഭിച്ചതിനെ തുടർന്ന് ശമ്പളം വീണ്ടും തടയുകയായിരുന്നുവെന്നാണ് വിവരം.









