തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ ബാങ്കുകളുടെ ലാഭത്തില്‍ വന്‍ കുതിപ്പ്. നാല് സ്വകാര്യ ബാങ്കുകളുടെ സംയോജിത ലാഭം 4,218 കോടി രൂപയായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്.
ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന്റെ ലാഭം 3,721 കോടി രൂപയിലെത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 24 ശതമാനം വർദ്ധനവാണ് ഉണ്ടായത്. തൃശൂരിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് 1,070 കോടി രൂപയുടെ ലാഭമാണ് കൈവരിച്ചത്. സിഎസ്ബി ബാങ്ക് 151 കോടിയും ധനലക്ഷ്മി ബാങ്ക് 58 കോടിയും അറ്റാദായം സ്വന്തമാക്കി.
നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി 2022 മേയ് മുതല്‍ ആറ് തവണയായി റിപ്പോ 2.5 ശതമാനം വര്‍ദ്ധിപ്പിച്ചു 6.5 ശതമാനം ആക്കിയിരുന്നു. ഇതോടെ പലിശ മാര്‍ജിന്‍ മെച്ചപ്പെട്ടു. ഇതാണ് ഈ ലാഭത്തിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം സാമ്പത്തിക വര്‍ഷത്തിലെ അവസാന ത്രൈമാസക്കാലയളവില്‍ ബാങ്കുകള്‍ക്ക് ലാഭം മെച്ചപ്പെടുത്താനായില്ല.
ജനുവരി മുതല്‍ മാര്‍ച്ച് വരെ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 906.3 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം ഇടിവ് സംഭവിച്ചു. 14 ശതമാനം ഇടിവ് ഉണ്ടായതോടെ ഇത് 287.56 കോടി രൂപയിലെത്തി. ധനലക്ഷ്മി ബാങ്കിന്റെ ലാഭത്തിലും കുറവുണ്ടായിട്ടുണ്ട്. 91 ശതമാനം കുറഞ്ഞ് 3.31 കോടി രൂപയിലേക്ക് ആണ് ധനലക്ഷ്മി ബാങ്ക് എത്തിയത്.












