കൊല്ലം; കാൽവഴുതി പുഴയിലേക്ക് വീണ വീട്ടമ്മ ഒഴുകിപോയത് 10 കിലോമീറ്ററോളം.കുളക്കട കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മയുടെ ജീവിതത്തിൽ പിന്നീട് നടന്നതെല്ലാം അത്ഭുതം. ഒഴുകിപോയെങ്കിലും വള്ളിപ്പടർപ്പിൽ തടഞ്ഞുനിന്ന ശ്യാമളയമ്മയുടെ നിലവിളി കേട്ട് എത്തിയ പരിസരവാസികളാണ് ഇവരെ രക്ഷപ്പെടുത്തിയത്.
അഗാധമായ കയമുള്ള ഉരുളുമല ഭാഗത്താണു ശ്യാമളയമ്മ വള്ളിയിൽ തങ്ങിനിന്നത്. രക്ഷപ്പെടുത്തിയ ഉടനെതന്നെ നാട്ടുകാർ ശ്യാമളയമ്മയെ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക പരിശോധനയിൽ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
സംഭവം ഇങ്ങനെയാണ്. വീടിനു സമീപത്തെ കടവിൽ തുണി കഴുകാൻ എത്തിയപ്പോൾ കാൽ വഴുതി കല്ലടയാറ്റിൽ വീഴുകയായിരുന്നു. നീന്തൽ അറിയില്ലായിരുന്നു ശ്യാമളയമ്മയ്ക്ക്. ആറ്റിലെ ജലനിരപ്പ് ഉയർന്നിരുന്നതിനാൽ ഒഴുക്ക് ശക്തമായിരുന്നു. മലർന്നു കിടന്ന നിലയിൽ ഒഴുക്കിൽപ്പെട്ട ശ്യാമളയമ്മ ചെട്ടിയാരഴികത്ത്, ഞാങ്കടവ്, കുന്നത്തൂർ പാലങ്ങളും പിന്നിട്ട് താഴേക്ക് ഒഴുകിപ്പോകുകയായിരുന്നു. കുന്നത്തൂർ പാലത്തിനു മുകളിൽ നിന്ന ചിലർ ഇവർ ഒഴുകിപ്പോകുന്നത് കണ്ടു ദൃശ്യം പകർത്തിയെങ്കിലും ജീവനുണ്ടെന്നു കരുതിയില്ല.
ഉച്ചയ്ക്ക് ഒന്നരയോടെ ചെറുപൊയ്ക മംഗലശേരി കടവിനു സമീപത്തുനിന്നാണ് നിലവിളി കേട്ടത്. ഇതോടെ പരിസരവാസികളായ ദീപയും സൗമ്യയുമാണു വള്ളിപ്പടർപ്പിൽ പിടിച്ചുകിടക്കുന്ന ശ്യാമളയമ്മയെ കണ്ടത്. ഇവർ ബഹളം വെച്ചും ഉച്ചത്തിൽ നിലവിളിച്ചും നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു.നാട്ടുകാർ വഞ്ചിയിറക്കി കരയ്ക്ക് എത്തിച്ചു.
Discussion about this post