എറണാകുളം: കൊച്ചി അവയവക്കടത്ത് കേസിലെ പ്രധാന പ്രതി പടിയിൽ. ഒളിവിലായിരുന്ന പ്രതിയെ ഹൈദരാബാദിൽ നിന്നാണ് പിടികൂടിയത്. നേരത്തെ അറസ്റ്റിലായ സിബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കൊച്ചിയിലെത്തിച്ചു.
കേസിൽ ഹൈദരബാദും ചെന്നെയും കേന്ദ്രീകരിച്ച് വ്യാപകമായ അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് കേസിലെ പ്രധാനിയെ പിടികൂടുന്നത്. ഇയാൾ ഹൈദരാബാദ് സ്വദേശിയാണ്. കേസിൽ നാല് പ്രതികളുണ്ട്. നാലാം പ്രതിയായ കൊച്ചി സ്വദേശി മധു നിലവിൽ ഇറാനിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് നടത്തിവരികയാണ്.
നേരത്തെ പിടിയിലായ സാബിത്ത് നാസറിനെ കുറിച്ച് അന്വേഷണ സംഘം കൂടുതൽ തെളിവുകൾ കണ്ടെത്തിയിരുന്നു. അവയവ കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരനാണ് സാബിത്ത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇയാളുടെ ഫോണിൽ നിന്നും കേസുമായി ബന്ധപ്പെട്ട് നടത്തിയ പണമിടപാടുകളുടെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്.
അവയവം സ്വീകരിക്കാനുള്ള ആളുകളെയും നൽകാനുള്ളവരെയും കണ്ടെത്തുന്നത് സാബിത്താണെന്നാണ് കണ്ടെത്തൽ. ആളുകളെ കണ്ടെത്തി കഴിഞ്ഞാൽ അവയവത്തിനുള്ള പണം പറഞ്ഞുറപ്പിക്കും. 30 ലക്ഷം മുതൽ 40 ലക്ഷം വരെയാണ് പാക്കേജ്. ഇതിന് ശേഷം ഇടപാടുകാരെ ഇറാനിലേക്ക് കടത്തുന്നതാണ് രീതി. ബംഗളൂരു, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നും ഇത്തരത്തിൽ ആളുകളെ ഇറാനിലേക്ക് കടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകാരുമായുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ക്രിപ്റ്റോ കറൻസി വഴിയാണ്.
കൊച്ചിയിൽ നിന്നും കുവൈത്ത്, അവിടെ നിന്നും ഇറാൻ എന്നീ രീതിയിലാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇത്തരത്തിൽ ആളുകളെ കൊണ്ടുപോയി തിരികെ വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
Discussion about this post