സസ്യങ്ങളും വൃക്ഷങ്ങളുമില്ലാതെ ഭൂമിയ്ക്ക് നിലനിൽപ്പില്ല. എന്നാൽ ചില പ്രദേശങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് അതിക്രമിച്ചുകയറി നമ്മുടെ വിളകളെയും മണ്ണിനെയും നശിപ്പിക്കുന്ന ചെടികളുണ്ട്. അവയാണ് അധിനിവേശ സസ്യങ്ങൾ. കളകളായാണ് അവയെ നാം പരിഗണിക്കുന്നത്. വിവിധകാലഘട്ടങ്ങളിൽ വിദേശത്ത് നിന്ന് വന്നെത്തിയവരാണ് അധിനിവേശ സസ്യങ്ങൾ.
കേരളത്തിലെ അധനിവേശ സസ്യങ്ങളിൽ ഒന്നാണ് കമ്യൂണിസ്റ്റ് പച്ച. തെക്കേ അമേരിക്കയും മദ്ധ്യ അമേരിക്കയും സ്വദേശമായ ഈ സസ്യം ഇന്ന് ഏഷ്യയിലും ആഫ്രിക്കയിലും പസിഫിക് മേഖലയിലും എത്തിയിരിക്കുന്നു. സംരക്ഷിത വനമേഖലകൾക്കും ജൈവവൈവിധ്യത്തിനും ഈ സസ്യം ഒരു ഭീഷണിയാണ്. തീവ്രമായ വംശവർധനശേഷിയുള്ള ഇവ വിത്തുകളിലൂടെയും തണ്ടുകളിലൂടെയും പ്രജനനം നടത്തുന്നു. വിത്തുകളുടെ അറ്റത്തുള്ള ഒരുപറ്റം ചെറിയ നാരുകളുടെ സഹായത്തോടെ കാറ്റിൽ പറന്നാണ് വിദൂരസ്ഥലങ്ങളിലേക്ക് വിത്തുവിതരണം നടത്തുന്നത്.
ഇടത്തരം വലിപ്പത്തിൽ വളർന്നു നിൽക്കുന്ന ഇവ മുറിവുണ്ടായാൽ ഉപയോഗിക്കാറുണ്ട്. ഇവയുടെ ഇല ഞെരടി നീരെടുത്ത് മുറിവുള്ളിടത്ത് വച്ചാൽ മുറിവുണങ്ങുമെന്നാണ് പറയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധത്ത് അസം വഴി കേരളത്തിലെത്തിയ അമേരിക്കൻ സസ്യമാണ് കമ്യൂണിസ്റ്റ് പച്ച.
കാട്ടപ്പ, നായ്തുളസി, സിയാം കള, ക്രിസ്മസ് ബുഷ് എന്നിങ്ങനെ വിവിധ പ്രദേശങ്ങളിൽ അറിയപ്പെട്ടിരുന്ന ഈ ചെടി എങ്ങനെയാണ് കമ്യൂണിസ്റ്റ് പച്ചയായി എന്നതിന് പല കഥകളും പറഞ്ഞ് കേൾക്കുന്നുണ്ട്. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിക്കുകയും കമ്യൂണിസ്റ്റ് നേതൃത്വത്തിൽ ലോകത്താദ്യമായി ഒരു ജനാധിപത്യ സർക്കാർ ഉണ്ടാവുകയും ചെയ്ത 1950കളിൽ തന്നെയാണ് ഈ ചെടിയും യാ0ൃശ്ചികമായി വ്യാപകമായി തഴച്ചുവളരാൻ തുടങ്ങിയത്. അതുകൊണ്ട് കമ്യൂണിസ്റ്റ് പച്ച എന്നും ഐമുപ്പച്ച (ഐക്യമുന്നണിപ്പച്ച) എന്നും ഈ ചെടിക്കു് പേർ വിളിച്ചുവന്നു. പിൽക്കാലത്തു് പ്രസക്തി നഷ്ടപ്പെട്ടതോടെ ഐമുപ്പച്ച എന്ന പേരിനു് പ്രചാരം തീരെക്കുറഞ്ഞു എന്നതാണ് കമ്യൂണിസ്റ്റ് പച്ചയ്ക്ക് ആ പേര് വരാൻ കാരണമായി പറയപ്പെടുന്ന ഒരു കഥ. കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചാ ഘട്ടങ്ങളിൽ ഈ പാർട്ടിയിലെ അണികൾക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ മുറിവുണക്കാൻ ഈ ഇലയുടെ നീരാണ് സഹായിച്ചതെന്നാണ് മറ്റൊരു കഥ. ഇതാണ് ഇതിന് ഇത്തരമൊരു പേരു വരാൻ കാരണമായി പറയുന്നത്.
Discussion about this post