ഒരു കാലത്ത് നൂറിലധികം പോലീസുകാരുടെയും അകമ്പടി വാഹനങ്ങളുടെയും കനത്ത സുരക്ഷാ വലയത്തിൽ മാത്രം സഞ്ചരിച്ചിരുന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോകുന്നതിനായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കുന്ന പിണറായിയുടെ ദൃശ്യങ്ങളാണ് ജനശ്രദ്ധ നേടുന്നത്. സ്റ്റേഷനിലെ പൊതുജനങ്ങൾക്ക് ഇരിക്കാനായുള്ള സാധാരണ സ്റ്റീൽ ബെഞ്ചിൽ യാതൊരുവിധ വിഐപി പരിഗണനകളുമില്ലാതെയാണ് അദ്ദേഹം ഇരിക്കുന്നത്.
പിണറായി വിജയനൊപ്പം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും വലിയ ബാഗുമായി ഒരു യുവാവും ബെഞ്ചിൽ ഇരിക്കുന്നത് ചിത്രത്തിൽ കാണാം. മുൻപ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം റെയിൽവേ സ്റ്റേഷനുകളിൽ എത്തുമ്പോൾ റെയിൽവേ അധികൃതർ പ്രത്യേകം കസേരകളും വിഐപി സൗകര്യങ്ങളും ഒരുക്കാറുണ്ടായിരുന്നു. ആഡംബര കസേരകളും സുരക്ഷാ ഉദ്യോഗസ്ഥരുടെ വലിയൊരു നിരയും അദ്ദേഹത്തിന് ചുറ്റും എപ്പോഴുമുണ്ടായിരുന്നു. എന്നാൽ ഭരണം മാറിയതോടെ ഇതൊന്നുമില്ലാതെ ഏതാനും പോലീസുകാർ മാത്രം അൽപം മാറി നിൽക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം സാധാരണക്കാരെപ്പോലെ ട്രെയിൻ കാത്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിന് താഴെ കൗതുകകരമായ കമന്റുകളും ട്രോളുകളുമാണ് നിറയുന്നത്. ചിത്രത്തിൽ പിണറായിക്ക് പുറകിലായി നിൽക്കുന്ന ഒരാൾ ചിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മുൻപത്തെ ഭരണകാലത്തായിരുന്നെങ്കിൽ മുഖ്യമന്ത്രിയുടെ മുന്നിൽ വച്ച് ഇങ്ങനെ ചിരിക്കാൻ പോലും ആളുകൾ ഭയപ്പെടുമായിരുന്നു എന്നാണ് ഭൂരിഭാഗം പേരും കമന്റുകളിൽ കുറിക്കുന്നത്. “കസേരയും പോയി, കരിമ്പൂച്ചകളും പോയി, ഒടുവിൽ സ്റ്റീൽ ബെഞ്ചിലായി” എന്ന തരത്തിലുള്ള ട്രോളുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്. ഭരണം ഒഴിയുമ്പോൾ രാഷ്ട്രീയ നേതാക്കൾക്ക് സംഭവിക്കുന്ന മാറ്റങ്ങളുടെ നേർക്കാഴ്ചയായി ഈ ചിത്രം മാറിയിരിക്കുകയാണ്.












