ഉള്ള വസ്ത്രം പുതുക്കീടും ശോഭിക്കും വെള്ളവസ്ത്രവും നമുക്ക് ലാഭ മേകീടും ഉജാല ഗൃഹലക്ഷ്മിതൻ…നീലമെന്നാൽ ഉജാലയെന്ന് ധരിച്ചിരുന്ന ഒരുകാലമുണ്ടായിരുന്നു നമുക്ക്…പോയ കാലഘട്ടിന്റെ ഗൃഹാതുരമായ അടയാളം… യൂണിഫോമിനെയും ഖദറിനെയുമെല്ലാം തൂവെള്ളയാക്കാൻ ഉജാലയുടെ നാലുതുള്ളി നന്മയായിരുന്നു ജനത്തിന് പ്രിയം…
ഉജാലയുടെ ഈ ഉജ്ജ്വലവിജയത്തിന് പിന്നിലെ ശക്തി, കഷ്ടപാടുകളുടെ കറയിൽ നിന്ന് വിജയത്തിന്റെ സ്വപ്‌നം കണ്ട മൂത്തേടത്ത് പഞ്ചൻ രാമചന്ദ്രനെന്ന ഉജാലമാനാണെന്ന് എത്ര പേർക്കറിയാം… വ്യത്യസ്തമായ ആശയം കൊണ്ട് എങ്ങനെ ഒരു ബ്രാൻഡിനെ വിജയിപ്പിക്കാമെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത ഉജാല രാമചന്ദ്രന്റെ വിജയത്തിലേക്കുള്ള വഴി അത്ര എളുപ്പമായിരുന്നില്ല.
തൃശൂരിലെ കണ്ടാണശ്ശേരി ഗ്രാമത്തിലെ ഇടത്തരം കുടുംബത്തിൽ ജനിച്ച രാമചന്ദ്രന് കുട്ടിക്കാലത്ത് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം… എന്നാൽ മെഡിസിന് ചേരാനുള്ള മാർക്ക് ഇല്ലാത്തതിനാൽ അദ്ദേഹം ബികോം പഠനം തിരഞ്ഞെടുത്തു. അവിടെയായിരുന്നു വഴിത്തിരിവ്. ബിരുദപഠനത്തിന് ശേഷം തുടർപഠനത്തിനായി കൊൽക്കത്തയിലേക്ക്…പിന്നീട് മുംബൈയിലേക്ക്.. 1970 കളിൽ രാമചന്ദ്രൻ 150 രൂപ ശമ്പളത്തിൽ ഒരു കെമിക്കൽ കമ്പനിയിൽ ജോലിയ്ക്ക് കയറി. വിവാഹവും കുടുംബ ജീവിതവുമൊക്കെയായി ജീവിതം അല്ലലില്ലാതെ മുന്നോട്ടുപോകുമ്പാഴാണ് ജോലി ചെയ്യുന്ന കമ്പനിയിൽ പ്രതിസന്ധിയുണ്ടാവുന്നത്. ഇതോടെ ഇനിയെന്ത് എന്ന ചിന്തയായി.
അങ്ങനെ സഹോദരനിൽ നിന്ന് 5,000 രൂപ കടം വാങ്ങി ഒരു സംരംഭത്തിന് തുടക്കമിട്ടു അദ്ദേഹം. വീട്ടിലെ അടുക്കള പരീക്ഷണശാലയായി മാറി. തൃശൂരിൽ കുടുംബ സ്വത്തായി കിട്ടിയ ചെറിയ സ്ഥലത്താണ് 1983ൽ പരീക്ഷണം വാണിജ്യാടിസ്ഥാനത്തിൽ വിജയിപ്പിക്കാൻ താൽക്കാലികമായി ഒരു ഫാക്ടറി സ്ഥാപിക്കുന്നത്. മൂത്തമകളുടെ പേരായിരുന്നു കമ്പനിയ്ക്കിട്ടത്. ജ്യോതിലാബ്‌സ്. വസ്ത്രങ്ങൾക്ക് വെണ്മ നൽകുന്ന തുള്ളി നീലമായിരുന്നു ആദ്യ ഉത്പന്നം. അക്കാലത്ത് വിപണിലുണ്ടായിരുന്ന പൊടിനീലങ്ങൾ നിലവാരമുള്ളവയായിരുന്നില്ല. ഇവ വസ്ത്രങ്ങളുടെ മടക്കുകളിൽ നീല അംശം അവശേഷിപ്പിച്ചിരുന്നു. എന്നാൽ, തന്റെ ഉത്പന്നത്തിന്റെ പരിശുദ്ധിയിൽ അദ്ദേഹം കോംപ്രമൈസ് ചെയ്തില്ല. വസ്ത്രങ്ങൾക്ക് വെണ്മ നൽകുന്ന, വെള്ളത്തിൽ അലിയുന്ന തുള്ളി നീലമാണ് രാമചന്ദ്രൻ വികസിപ്പിച്ചത്.
പൊടിനീലം മാത്രം ഉപയോഗിച്ച് ശീലിച്ച ആളുകളിലേക്ക് ഉത്പന്നമെത്തിക്കാനായി അടുത്ത ശ്രമം… സ്വന്തം നാടായ തൃശൂരിൽ വീടുവീടാന്തരം കയറി ഇറങ്ങി വിൽപ്പന. ഒരിക്കൽ വാങ്ങിയവർ ഉത്പന്നം ചോദിച്ച് വീണ്ടുമെത്തിയതോടെ സ്വപ്‌നം പൂവണിയാൻ പോകുന്നുവെന്ന് രാമചന്ദ്രന് മനസിലായി. കേരളത്തിന് പുറത്തേക്കും ബിസിനസ് വ്യാപിപ്പിച്ചു. 1997 ആയപ്പോഴേക്കും ഇന്ത്യയിലൊട്ടാകെ ഉജാല ബ്രാൻഡ് നിറസാന്നിദ്ധ്യമായി.
നാലു തുള്ളിമാത്രം എന്ന ജിംഗിൾ കുട്ടികളും മുതിർന്നവരും അടക്കം പാടിനടന്നു…നിലവിൽ ലിക്വിഡ് ഫാബ്രിക് ഉൽപ്പന്നങ്ങളുടെ ഡൊമെയ്‌നിൽ ദേശീയ വിപണിയുടെ ഒരു പ്രധാന ഭാഗം ഉജാലയ്ക്ക് സ്വന്തമാണ്. ഉജ്ജാല, മാക്സോ, ടി- ഷൈൻ, പ്രിൽ, മിസ്റ്റർ വൈറ്റ്, ക്രിസ്പ് ഷൈൻ, എക്സോ, ഹെൻകോ, മാർഗോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളും കമ്പനിയുടേതാണ്. പ്രവർത്തനം തുടങ്ങി മൂന്നരപ്പതിറ്റാണ്ടുകൊണ്ട് 7,500 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയായി ജ്യോതി ലാബ്സ് ലിമിറ്റഡ് മാറി. അയ്യായിരത്തിലേറെ ജീവനക്കാരുള്ള ഗ്രൂപ്പിന്റെ വിറ്റുവരവ് ഇപ്പോൾ 2,000 കോടി രൂപയ്ക്കടുത്ത് എത്തിനിൽക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പതിലേറെ ഫാക്ടറികൾ ഗ്രൂപ്പിനുണ്ട്.
ഒരു പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനായി ശ്രമം നടത്തിയതിലൂടെയാണ് രാമചന്ദ്രൻ, ഉജാല രാമചന്ദ്രനായത്. നമുക്ക് മുന്നിലെത്തുന്ന അവസരങ്ങളെ കൃത്യമായി ഉപയോഗിച്ച് നിശ്ചദാർഢ്യവുമായി മുന്നോട്ടുപോകുന്നതാണ് വിജയത്തിലേക്കുള്ള വഴിയെന്ന് സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു.
Discussion about this post