തൃശ്ശൂർ : തൃശ്ശൂർ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ മുരളീധരൻ പരാജയപ്പെട്ടതോടെയാണ് പാർട്ടിക്കുള്ളിൽ പൊട്ടിത്തെറികൾ തുടങ്ങിയത്. തുടർച്ചയായ മൂന്നാം ദിവസവും കോൺഗ്രസ് നേതാക്കളായ അനിൽ അക്കര , എം പി വിൻസന്റ് തുടങ്ങിയവർക്കെതിരെ ഡിസിസി ഓഫിസിനു മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.
കെ മുരളിധരന്റെ പോസ്റ്ററുകളും ഫ്‌ളക്‌സ് ബോർഡുകളും അനിൽ അക്കര മുക്കിയെന്നും പണം വാങ്ങി സ്ഥാനാർഥികളെ പ്രഖ്യാപിച്ച എംപി വിൻസന്റ് ഒറ്റുകാരൻ എന്നിങ്ങനെയുള്ള പോസ്റ്ററുകളാണ് ഓഫിസിന് മുന്നിൽ പതിപ്പിച്ചിരുന്നത്. കൂടാതെ ടി എൻ പ്രതാപന് ഇനി വാർഡിൽ പോലും സീറ്റ് നൽകരുതെന്ന പോസ്റ്ററുകളും ഉണ്ടായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പോയതിനെ തുടർന്നാണ് പാർട്ടിയിൽ ഭിന്നിപ്പ് രൂക്ഷമായത്. എന്നാൽ തോൽവിക്ക് പിന്നാലെ ഇനി ഒരു മത്സരത്തിനില്ല എന്നും പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കാൻ തീരുമാനമെന്ന് കെ മുരളീധരൻ പറഞ്ഞിരുന്നു. ഇതൊരു അപ്രതീക്ഷിത തോൽവിയായിരുന്നു. വടകരയിൽ നിന്നാൽ താൻ ജയിക്കുമായിരുന്നുവെന്ന് പറഞ്ഞ കെ മുരളീധരൻ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർത്തിയിരുന്നത്.











