ടി20 ലോകകപ്പിലെ ‘മാൻ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരവുമായി തിളങ്ങിനിൽക്കുന്ന സഞ്ജു സാംസൺ ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി കളിയ്ക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം 18 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സഞ്ജുവിനെ സിഎസ്കെയ്ക്ക് കൈമാറിയത് വർഷങ്ങളോളം നയിച്ച ഫ്രാഞ്ചൈസി വിടാനുള്ള തീരുമാനത്തെക്കുറിച്ച് സഞ്ജു ഒടുവിൽ മനസ്സുതുറന്നു.
രാജസ്ഥാൻ റോയൽസിൽ തന്റെ സമയം അവസാനിച്ചുവെന്ന് തോന്നിയതിനാലാണ് ടീം വിട്ടതെന്ന് സഞ്ജു വ്യക്തമാക്കി. “ഇതാദ്യമായാണ് ഞാൻ രാജസ്ഥാൻ റോയൽസിനെതിരെ കളിക്കാൻ പോകുന്നത്. പക്ഷേ മൈതാനത്ത് വികാരങ്ങൾക്ക് ഞാൻ സ്ഥാനം നൽകാറില്ല. ടീമിൽ എന്റെ സമയം കഴിഞ്ഞുവെന്ന് തോന്നിയതുകൊണ്ടാണ് ഞാൻ മാറിയത്. അവർക്കെതിരെ കളിക്കുമ്പോഴും എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും,” സഞ്ജു പറഞ്ഞു.
എംഎസ് ധോണിയുമായി ഫോണിൽ സംസാരിച്ചതായും സിഎസ്കെയുടെ ഭാഗമാകാൻ വലിയ ആവേശമുണ്ടെന്നും സഞ്ജു കൂട്ടിച്ചേർത്തു. “ധോണി ഭായിയുമായി സംസാരിക്കുമ്പോഴെല്ലാം എനിക്ക് പോസിറ്റീവ് എനർജി ലഭിക്കാറുണ്ട്. ഇന്ത്യൻ ടീമിൽ ഞങ്ങൾ ഡ്രസ്സിംഗ് റൂം പങ്കിട്ടിട്ടുണ്ടെങ്കിലും സിഎസ്കെയിൽ രണ്ട് മാസത്തോളം അദ്ദേഹത്തോടൊപ്പം ചെലവഴിക്കാൻ കഴിയുന്നത് വലിയൊരു അവസരമാണ്. അദ്ദേഹത്തെ അടുത്തറിഞ്ഞ് നിരീക്ഷിക്കാനും ഒരുപാട് കാര്യങ്ങൾ പഠിക്കാനും ഞാൻ ആഗ്രഹിക്കുന്നു,” സഞ്ജു പറഞ്ഞു.
ലോകകപ്പിനിടെ ചെന്നൈയിലെ കാണികളിൽ നിന്ന് ലഭിച്ച പിന്തുണ തന്നെ അത്ഭുതപ്പെടുത്തിയെന്ന് സഞ്ജു ഓർക്കുന്നു. അവർ തന്നെ സ്വന്തം ആളായി കാണുന്നുവെന്നും അവരെ നിരാശപ്പെടുത്തില്ലെന്നും താരം ഉറപ്പുനൽകി. ടി20 ലോകകപ്പിൽ 321 റൺസുമായി തിളങ്ങിയ സഞ്ജു, സെമി ഫൈനലിലും ഫൈനലിലും നിർണ്ണായകമായ 89 റൺസ് വീതം നേടി ഇന്ത്യയെ മൂന്നാം ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചിരുന്നു.
മാർച്ച് 30 തിങ്കളാഴ്ച ഗുവാഹത്തിയിലെ ബർസപ്പാറ സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ തന്നെയാണ് സിഎസ്കെയുടെ ആദ്യ മത്സരം. സഞ്ജു സാംസണും സിഎസ്കെയും പഴയ തട്ടകമായ രാജസ്ഥാനെ നേരിടുമ്പോൾ പോരാട്ടം തീപ്പാറുമെന്ന് ഉറപ്പാണ്.












