പത്തനംതിട്ട: പത്തനംതിട്ടയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ഭീഷണി തുടർന്ന് സിപിഎം നേതാവ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കാല് മാത്രമല്ല കൈയ്യും വെട്ടാൻ അറിയാമെന്ന് സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗം ജെയ്സൺ സാജൻ ജോസഫ് പറഞ്ഞു. വനംവകുപ്പിനെതിരെ പത്തനംതിട്ട കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഎം ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് പ്രകോപന പ്രസംഗം. ജനകീയ ജനാധിപത്യ വിപ്ലവം മാത്രമല്ല സായുധസമരവും അറിയാമെന്ന് ജെയ്‌സൺ ഭീഷണിപ്പെടുത്തി.
ബൂട്ടിട്ട് വീടുകളിൽ പരിശോധനയ്ക്ക് വരുന്ന വനം വകുപ്പ് ജീവനക്കാർ ഒറ്റക്കാലിൽ നടക്കാനുള്ള അഭ്യാസം കൂടി പഠിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗം ജോബി ടി ഈശോ പറഞ്ഞു.
അനധികൃതമായി സ്ഥാപിച്ച പാർട്ടിക്കൊടികൾ നീക്കം ചെയ്തതാണ് പ്രോകോപനത്തിനാ കാരണം. കോന്നി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപം അനധികൃതമായി സ്ഥാപിച്ച സിപിഎമ്മിന്റെ കൊടികൾ നീക്കം ചെയ്തിരുന്നു. പത്തനംതിട്ട തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദാണ് ആദ്യം ഭീഷണി മുഴക്കിയത്. പിന്നാലെ സ്ഥലത്ത് സിപിഎം പ്രവർത്തകർ വീണ്ടും ബലമായി കൊടികൾ സ്ഥാപിക്കുകയായിരുന്നു. നിങ്ങൾ കാടിന്റെ സേവകരാണെങ്കിൽ അതു ചെയ്തോണം. നാട്ടിലിറങ്ങി സേവിക്കാൻ വന്നാൽ വിവരമറിയും. യൂണിഫോമിൽ കേറി തല്ലാത്തത് ഇടതുപക്ഷ പ്രസ്ഥാനം ഈ കേരളത്തിൽ ഭരിക്കുന്നതുകൊണ്ടാണ്. ഞങ്ങൾ സമാധാനപരമായി സമരങ്ങളും പോരാട്ടങ്ങളും സംഘടനയും രൂപീകരിക്കും. അതിനെതിരെ വന്നാൽ യൂണിഫോമിടാത്ത സമയമുണ്ടല്ലോ അത് ഓർമവച്ചോളൂ.എന്നും ലോക്കൽ സെക്രട്ടറി ഭീഷണി മുഴക്കിയിരുന്നു.
Discussion about this post