പത്തനംതിട്ട: മന്ത്രി വീണാ ജോർജ്ജിന്‍റെ ഭർത്താവിനെതിരെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം പരസ്യ ആരോപണം നടത്തിയതില്‍ സിപിഎം നേതൃത്വത്തിനു കടുത്ത അതൃപ്തി. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റും മുതിർന്ന നേതാവുമായ കെകെ ശ്രീധരനാണ് ആരോപണം ഉന്നയിച്ചത്. അദ്ദേഹത്തോട് പാർട്ടി വിശദീകരണം തേടും.
ഏഴംകുളം – കൈപ്പട്ടൂർ റോഡ് നിർമാണത്തിന്റെ ഭാഗമായി കൊടുമൺ സ്റ്റേഡിയം ഭാഗത്ത് ഓവുചാലിൻ്റെ അലൈൻമെന്റിൽ മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് മാറ്റം വരുത്തിയെന്നായിരുന്നു കെകെ ശ്രീധരന്റെ ആരോപണം. സ്വന്തം കെട്ടിടത്തിന്റെ മുൻഭാഗം സംരക്ഷിക്കാൻ ജോർജ് ജോസഫ് ഭരണ സ്വാധീനം ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഓട നിർമാണം അതിവേഗം പൂർത്തിയാക്കാൻ സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു കൊടുമണ്ണിൽ നേരിട്ടെത്തി ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, മന്ത്രിയുടെ ഭർത്താവ് ഇടപെട്ട് ഏഴകുളം – കൈപ്പട്ടൂർ റോഡ് നിർമാണം അട്ടിമറിക്കുന്നുവെന്ന ആരോപണവുമായി കൊടുമണ്ണിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.












