സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി മുതിർന്ന ബിജെപി നേതാവും മുൻ ഗോവ ഗവർണറുമായ പി എസ് ശ്രീധരൻ പിള്ള. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു. സീറ്റ് ചോദിച്ചെന്ന് പറയുന്നവർ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.
” എന്റെ വോട്ട് ഇപ്പോഴും ഗോവയിലാണ് ഉള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇപ്പോൾ വരുന്ന മാധ്യമ വാർത്തകൾ തികച്ചും ദൗർഭാഗ്യകരമാണ്. ഞാൻ സീറ്റ് ആവശ്യപ്പെട്ടു എന്ന് ആർക്കെങ്കിലും തെളിയിക്കാൻ കഴിയുമോ? ഞാൻ അവരെ വെല്ലുവിളിക്കുന്നു,” എന്ന് ശ്രീധരൻ പിള്ള വ്യക്തമാക്കി.
യുഡിഎഫ് – എൽഡിഎഫ് നേതാക്കളിൽ പലരും സ്വന്തം പാർട്ടിയുടെ തത്ത്വശാസ്ത്രം പോലും മറന്നാണ് സീറ്റിന് പിന്നാലെ പായുന്നത്. സീറ്റ് കിട്ടിയില്ലെന്ന പേരിൽ നേതാക്കൾ കൂട്ടത്തോടെ പാർട്ടി മാറുന്നത് എന്ത് രാഷ്ട്രീയ സന്ദേശമാണ് നൽകുന്നത്? ഈ പോക്ക് വലിയ അപകടത്തിലേക്കാണ്. എനിക്ക് പാർട്ടി എല്ലാം നൽകിയിട്ടുണ്ട്. ഇനിയും സ്ഥാനമാനങ്ങൾക്കായി ആഗ്രഹിക്കുന്നില്ല. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുമെന്നും പി എസ് ശ്രീധരൻപിള്ള വ്യക്തമാക്കി.








