തിരുവനന്തപുരം: സൈബർ സഖാക്കളുടെ സോഷ്യൽ മീഡിയ പേജുകൾക്കെതിരെ അന്വേഷണം ആരംഭിച്ച് പോലീസ്. പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ എന്നീ പേജുകളെക്കുറിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് സൈബർ സെൽ പോലീസ് ഫേസ്ബുക്കിനോട് റിപ്പോർട്ട് തേടി.
പേജുകൾ ആരാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് പോലീസ് പരിശോധിക്കുന്നത്. ഇതേ പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പുകളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെകെ ശൈലജയ്‌ക്കെതിരെ കാഫിർ എന്ന പ്രയോഗം നടത്തിക്കൊണ്ടുള്ള പോസ്റ്റ് അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പ്രചരിച്ചതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇടത് അനുഭാവികളുടെ നിയന്ത്രണത്തിലുള്ള പേജുകളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നത്.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇരു സോഷ്യൽ മീഡിയ പേജുകളിലും എതിർ സ്ഥാനാർത്ഥികൾക്കെതിരെ വ്യക്തിയധിക്ഷേപം നടത്തിക്കൊണ്ടുള്ള പോസ്റ്റുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാണ് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിൽ എന്ന വിലയിരുത്തൽ മുന്നണിയ്ക്കുള്ളിൽ ഉണ്ട്. ഇതിനിടെ ഇടത് അനുകൂല ഫേസ്ബുക്ക് പേജുകളുടെ അഡ്മിനുകൾ മറനീക്കി പുറത്തുവരണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ രംഗത്ത് വന്നിരുന്നു. ഇതോടെയാണ് ഇത്തരം പേജുകളുടെ അഡ്മിനുകൾ ആരെന്ന കാര്യം സജീവ ചർച്ചയായത്. പോരാളി ഷാജിയ്ക്ക് പുറമേ ചെങ്കോട്ട, ചെങ്കതിർ തുടങ്ങി നിരവധി ഫേസ്ബുക്ക് പേജുകളാണ് ഇടത് അനുകൂല സംഘടനയുടേത് എന്ന പേരിൽ പ്രവർത്തിക്കുന്നത്.
Discussion about this post