തിരുവനന്തപുരം : പ്രതിപക്ഷ വിമർശനങ്ങൾക്കിടെ നാലാം ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം. കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമ്മേളനം മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല. ലോക കേരള സഭയിൽ പ്രമുഖരായ പല പ്രതിനിധികളും പങ്കെടുത്തിരുന്നില്ല. നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ്ചെയർമാനുമായ എം എ യൂസഫലി ലോക കേരളസഭയിൽ പങ്കെടുത്തില്ല.
കുവൈത്ത് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് നാലാം ലോകകേരളസഭ തുടങ്ങിയതെങ്കിലും ഇപ്പോൾതന്നെ സമ്മേളനം നടത്തേണ്ടിയിരുന്നോ എന്ന ചോദ്യം പലവഴിക്കും ഉയർന്നിരുന്നു . യുഡിഎഫ് സമ്മേളനം ബഹിഷ്കരിക്കുകയുo ചെയ്തിരുന്നു . വിമർശനങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം പതിവ് ചർച്ചകൾ മാത്രമാണ് നടന്നത്.
ലോക കേരളസഭ നടത്തുന്നതുകൊണ്ട് പ്രവാസികൾക്ക് എന്ത് പ്രയോജനമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചിരുന്നു . ലക്ഷങ്ങൾ ചിലവാക്കി ലോക കേരളസഭ നടത്തുന്നതിന് പകരം ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങൾക്ക് തുക കൈമാറാൻ എൽഡിഎഫ് സർക്കാർ തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.
മൂന്നു കോടി രൂപയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും ലോക കേരളസഭയ്ക്ക് ആയി സർക്കാർ ഇത്തവണ അനുവദിച്ചത്. പതിവ് ചർച്ചകൾ അല്ലാതെ പ്രവാസികളുടെ ഉന്നമനത്തിനായി സർക്കാർ കഴിഞ്ഞ മൂന്ന് സമ്മേളനത്തിലും ഒന്നും തന്നെ നടപ്പാക്കിയട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
Discussion about this post