വീരോചിതം, ആധികാരികം… സ്വന്തം കാണികൾക്ക് മുന്നിൽ അഴിഞ്ഞാടി ജർമ്മൻ പട. ആതിഥേയരുടെ ശൗര്യത്തിന് മുന്നിൽ തകർന്നടിഞ്ഞ് സ്‌കോട്ലൻഡ്. യൂറോ കപ്പിന്റെ ഉദ്ഘാടന പോരിൽ ഗോൾ മഴ ഒരുക്കിയാണ് ജൂലിയൻ നഗൽസ്മാന്റെ കുട്ടികൾ വരവറിയിച്ചത്. സ്‌കോട്ലൻഡിനെതിരെ 5-1ന്റെ തകർപ്പൻ വിജയമാണ് ജർമ്മനി സ്വന്തമാക്കിയത്.
വിസിൽ മുഴുങ്ങിയത് മുതൽ ആ പഴയ ജർമ്മനിയെ ആരാധകർ കളിക്കളത്തിൽ കണ്ടു. ഫസ്റ്റ് ഹാഫിൽ തന്നെ മൂന്ന് ഗോളുകളാണ് സ്‌കോട്ടിഷ് പോസ്റ്റിൽ ജർമ്മനി അടിച്ചു കയറ്റിയത്. കളിയുടെ പത്താം മിനിറ്റിൽ ജർമ്മനി ലീഡെടുത്തു. 21കാരനായ ഫ്ലോറിയൻ വിറ്റ്സായിരുന്നു സ്‌കോറർ. ജോഷ്വാ കിമ്മിച്ചിന്റെ അസിസ്റ്റിൽ നിന്നായിരുന്നു വിറ്റ്സിന്റെ സ്ട്രൈക്ക്.
ആദ്യ ഗോൾ നേടി അധികം വൈകാതെ തന്നെ ജർമ്മനി ലീഡ് ഇരട്ടിയാക്കി. ഇരുപതാം മിനിറ്റിൽ യുവ താരം ജമാൽ മുസിയാലയുടെ വകയായിരുന്നു ജർമ്മനിയുടെ രണ്ടാം ഗോൾ. കയ് ഹാവെർട്സിന്റെ ഉജ്ജ്വലമായ ക്രോസ്
സ്വീകരിച്ച മുസിയാല, പന്ത് അനായാസം സ്‌കോട്ലൻഡിന്റെ വലയിലേക്ക് തൊടുത്തുവിടുകയായിരുന്നു.
ആദ്യപകുതിയുടെ അവസാനം പെനാൽറ്റിയിലൂടെ കയ് ഹാവെർട്സ് ജർമ്മനിക്കായി ലക്ഷ്യം കണ്ടു. പ്രതിരോധ താരം പോട്രിയസ് ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയത് സ്‌കോട്ലൻഡിന് കനത്ത തിരിച്ചടിയായി.
സെക്കന്റ് ഹാഫിലും ആക്രമണ ഫുട്ബോൾ തുടർന്നു ജർമ്മനി. ചീറിപാഞ്ഞു വന്ന ജർമ്മൻ മുന്നേറ്റ നിരയെ പ്രതിരോധിക്കാൻ
സ്‌കോട്ടിഷ് ഡിഫൻസ് നന്നായി പണിപ്പെട്ടു. 69 ആം മിനിറ്റിൽ നിക്ലസ് ഫുൾക്രഗ് ലക്ഷ്യം കണ്ടു. തകർപ്പനൊരു ഷോട്ടിലൂടെയായിരുന്നു ഡോർട്ട്മുണ്ട് താരത്തിന്റെ ഫിനിഷ്. പിന്നീട് ഒരു തവണ കൂടി ഫുൾക്രഗ് സ്‌കോട്ടിഷ് വല കുലുക്കിയെങ്കിലും ഓഫ് സൈഡാകുകയായിരുന്നു.
നിശ്ചിത സമയം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ജർമ്മൻ ഡിഫൻഡർ അന്റോണിയോ റൂഡിഗർ വഴങ്ങിയ സെൽഫ് ഗോൾ സ്‌കോട്ട്ലൻഡിന് അൽപ്പം ആശ്വാസം സമ്മാനിച്ചു. എന്നാൽ, അവിടം കൊണ്ടും അവസാനിപ്പിക്കാൻ ആതിഥേയർ തയ്യാറായിരുന്നില്ല. ഇഞ്ചുറി ടൈമിൽ സ്‌കോട്ടിഷ് വലയിൽ പന്തെത്തിച്ച് എമിറേ ചാൻ ജർമ്മനിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.
കഴിഞ്ഞ ലോകകപ്പിൽ തകർന്നടിഞ്ഞ ജർമ്മനി തിരിച്ചുവരവിന്റെ വ്യക്തമായ സൂചനകൾ നൽകിയാണ് മത്സരം അവസാനിപ്പിച്ചത്. യൂറോ കപ്പിലെ അടുത്ത ഗ്രൂപ്പ് മത്സരത്തിൽ ഹംഗറിയാണ് ജർമ്മനിയുടെ എതിരാളികൾ. സ്‌കോട്ലൻഡ് സ്വിറ്റ്സർലൻഡുമായി ഏറ്റുമുട്ടും.
Discussion about this post