തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുന്നതിനുള്ള സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. അഞ്ചുദിവസമാണ് യോഗം. രണ്ട് ദിവസം സംസ്ഥാന സെക്രട്ടറിയേറ്റും മൂന്നുദിവസം സംസ്ഥാന കമ്മിറ്റിയുമാണ് യോഗം ചേരുന്നത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
പാർട്ടിയുടെയും സർക്കാരിന്റെയും നയ സമീപനങ്ങളിൽ മാറ്റം വേണമെന്ന് ചർച്ച സജീവമായിരിക്കുകയാണ് സിപിഐഎം നേതൃയോഗങ്ങളിലേക്ക് കടക്കുന്നത്. പരാജയത്തിനു കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാദിക്കുമ്പോഴും നേതാക്കൾക്കിടയിൽ വ്യത്യസ്ത അഭിപ്രായമാണ് നിലനിൽക്കുന്നത്.
എൽഡിഎഫ് നല്ലതുപോലെ തോറ്റെന്നും തോൽവിയുടെ കാരണങ്ങൾ പരിശോധിച്ചു തിരുത്തുമെന്നും കഴിഞ്ഞദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. തോൽവിയുടെ കാരണങ്ങൾ പരിശോധിക്കനാണ് സിപിഐഎം നേതൃയോഗം ചേരുന്നതെനന്നും എം വി ഗോവിന്ദൻ പറഞ്ഞു.












