തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും പിണറായി വിജയനെ മാറ്റാതെ സർക്കാരിന്റെ ഭരണം നന്നാകില്ലെന്ന് സിപിഐ. തിരുവനന്തപുരം ജില്ലാ കൗൺസിലിൽ ആണ് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന ആവശ്യം വീണ്ടും ഉയർന്നത്. സംസ്ഥാന സർക്കാരിനെതിരെ കൗൺസിലിൽ നേതാക്കൾ രൂക്ഷ വിമർശനവും ഉന്നയിച്ചു.
സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനം പരിധിവിട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ ധാർഷ്ട്യം ആണ് തിരിച്ചടിയായത്. വീണാ വിജയന്റെ പേരിലുള്ള അഴിമതി ആരോപണവും തിരിച്ചടിയായി. നിലവിലെ മന്ത്രിമാരെല്ലാവരും മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്നും സിപിഐ യോഗത്തിൽ വിമർശനം ഉയർന്നു.
പിപി സുനീറിനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കുന്നതിനെയും യോഗം വിമർശിച്ചു. ന്യൂനപക്ഷമെന്ന പരിഗണനയിൽ ആണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഇത് സിപിഐയുടെ രീതി അല്ല. ഇതൊന്നും പാർട്ടിയ്ക്ക് ഗുണം ചെയ്യില്ലെന്നും സിപിഐ യോഗം ഓർമ്മിപ്പിച്ചു.
തിരഞ്ഞെടുപ്പിന് പിന്നാലെ ആലപ്പുഴയിൽ ചേർന്ന യോഗത്തിലും സമാന വിലയിരുത്തലാണ് യോഗം നടത്തിയത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. മുഖ്യമന്ത്രി ധാർഷ്ട്യവും ഭരണവിരുദ്ധ വികാരവുമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ പരാജയത്തിലേക്ക് നയിച്ചത് എന്നായിരുന്നു യോഗത്തിൽ വിമർശനം ഉയർന്നത്.
Discussion about this post