എറണാകുളം : സ്വകാര്യ ബസിന്റെ യാത്ര തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനമോടിച്ചതിന് കാറുടമയ്ക്ക് പിഴ. ബസിന് കടന്നുപോകാൻ വഴി കൊടുക്കാതെ വേഗം കുറച്ച് കാർ ഓടിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. 25000 രൂപയാണ് കാറുടമയ്ക്ക് എറണാകുളം ആർടിഒ പിഴ ചുമത്തിയിട്ടുള്ളത്
വെള്ളിയാഴ്ചയായിരുന്നു എറണാകുളം കാക്കനാട് വെച്ച് സംഭവം നടന്നത്. കാക്കനാട്-എറണാകുളം റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ്സിന് മുൻപിൽ ബസ്സിന് കടന്നുപോകാൻ വഴി കൊടുക്കാത്ത രീതിയിൽ മാർഗതടസ്സം സൃഷ്ടിച്ചു എന്നാണ് കാറുടമക്കെതിരെ പരാതി ലഭിച്ചിരുന്നത്. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്റെ പേരിലാണ് ആർടിഒ കാറുടമയ്ക്ക് പിഴ ചുമത്തിയിട്ടുള്ളത്.
കാക്കനാട് നിന്നും എറണാകുളത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസ്സിനു മുൻപിൽ കലൂർ സ്റ്റേഡിയം മുതൽ കാർ ഉടമ ഗതാഗത തടസ്സം സൃഷ്ടിക്കുകയായിരുന്നു. എറണാകുളം സ്വദേശിയായ റിനോയ് സെബാസ്റ്റ്യനും സുഹൃത്തുമാണ് കാറിൽ ഉണ്ടായിരുന്നത്. കലൂർ, മണപ്പാട്ടി പറമ്പ് സിഗ്നലുകളിൽ ബസ്സിനെ തടയാനും കാർ യാത്രക്കാർ ശ്രമിച്ചു. ഈ സമയം ഇതുവഴി വന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ ആർ രാജേഷ് സംഭവം കണ്ട് വിഷയത്തിൽ ഇടപെട്ട് എറണാകുളം ആർടിഒയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
Discussion about this post