സർക്കാർ ജനങ്ങളുടേതാണ്.. ജനങ്ങളുടെ ക്ഷേമമാണ് മുഖ്യമെന്ന് ആവർത്തിച്ച് ഐതിഹാസികമായ ഒരു തീരുമാനത്തിൽ എത്തിയിരിക്കുകയാണ് അസമിലെ ഇരട്ട എഞ്ചിൻ സർക്കാർ. സർക്കാർ ജീവനക്കാർക്കും ജനപ്രതിനിധികൾക്കുമെന്താ കൊമ്പുണ്ടോ എന്ന ചോദ്യം ഇനി അസമിൽ ഉയരാൻ ഇടയില്ല.
നികുതിദായകരുടെ പണം ഉപയോഗിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ വൈദ്യുതി ബില്ലുകൾ അടയ്ക്കുന്ന വിഐപി സംസ്കാരം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അസം മുഖ്യമമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഞാനും ചീഫ് സെക്രട്ടറിയും ഒരു മാതൃക കാണിക്കുകയും ജൂലൈ 1 മുതൽ ഞങ്ങളുടെ വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ തുടങ്ങുകയും ചെയ്യുമെന്ന് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചുകഴിഞ്ഞു.
ജൂലൈ ഒന്നുമുതൽ എല്ലാം സർക്കാർ ഉദ്യോഗസ്ഥരും തങ്ങളുടെ വൈദ്യുതി ഉപഭോഗത്തിന്റെ ബില്ലുകൾ അടയ്ക്കണമെന്നും അസം മുഖ്യമന്ത്രി പറയുന്നു. മന്ത്രിമാരുടെയും, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വസതികളിലെയും വൈദ്യുതിബില്ലുകൾ സാധാരണയായി അടയ്ക്കുന്നത് സർക്കാർ ബജറ്റിൽ നിന്നാണ്. കഴിഞ്ഞ 75 വർഷമായി ഈ രീതിയാണ് പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിഐപി സംസ്കാരം ഒഴിവാക്കുന്നതിനോടൊപ്പം ഊർജ്ജ സംരക്ഷണത്തോടുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധത മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. സെക്രട്ടേറിയറ്റ്, ആഭ്യന്തര, ധനകാര്യ വകുപ്പുകൾ ഒഴികെയുള്ള എല്ലാ സർക്കാർ ഓഫീസുകളിലും രാത്രി 8 മണിക്ക് വൈദ്യുതി ഉപഭോഗം കുറയ്ക്കാനും ലക്ഷ്യമിടുന്നുണ്ട്.
എല്ലാ സർക്കാർ സ്ഥാപനങ്ങളെയും ക്രമേണ സൗരോർജ്ജത്തിലേക്ക് മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം, സംസ്ഥാനത്തുടനീളമുള്ള ഞങ്ങളുടെ മെഡിക്കൽ കോളേജുകളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നും ഈ പ്രവർത്തനം ആരംഭിക്കുന്നതിന് ഞങ്ങൾ ആസൂത്രണങ്ങൾ നടത്തുന്നുണ്ടെന്ന് ഹിമന്ത വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തിന് മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്.സാധാരണക്കാരായ ജനമൊടുക്കുന്ന പണം, ധൂർത്തിന് ചിലവാക്കാൻ അനുവദിക്കാതെ സ്വയം മാതൃകയാവാൻ തയ്യാറായ ഹിമന്തയുടെ ഇച്ഛാശക്തിയ്ക്ക് അഭിനന്ദനപ്രവാഹവുമായി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ നിറയുകയാണ്. അസം സർക്കാരിന്റെ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങളും ഈ രീതിയിലേക്ക് മാറുമെന്നാണ് പ്രതീക്ഷയെന്നും, സർക്കാർ ചെലവിൽ വിമാനത്തിലേറി തെക്ക് വടക്ക് ഊരുചുറ്റുന്ന മുഖ്യൻമാരെല്ലാം ഇത് കാണുന്നുണ്ടോയെന്നും ചോദ്യമുയരുന്നുണ്ട്.
Discussion about this post