ന്യൂഡൽഹി; പ്രിയങ്ക ഗാന്ധിയുടെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാദ്ര. പ്രിയങ്ക പാർലമെന്റിൽ എത്തണമെന്നും ഉചിതമായ സമയത്ത് താനും എത്തുമെന്നും റോബർട്ട് വാദ്ര പറഞ്ഞു. ഇത് ആദ്യമായല്ല തന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് സൂചന റോബർട്ട് വാദ്ര പരസ്യമായി പറയുന്നത്.
ആദ്യം, ബി.ജെ.പിയെ പാഠം പഠിപ്പിച്ചതിന് ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു. അവർ മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയമാണ് കളിച്ചത്. പ്രിയങ്ക വാദ്ര വയനാട്ടിൽ നിന്ന് മത്സരിക്കാൻ പോകുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അവർ പാർലമെന്റിൽ ഉണ്ടാകണം, അത് അവൾ പ്രചരണത്തിന് സജീവമായി ഉണ്ടായത് കൊണ്ട് മാത്രം അല്ല. അവൾ പാർലമെന്റിൽ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.അവൾ എനിക്ക് മുമ്പ് പാർലമെന്റിൽ ഉണ്ടായിരിക്കണം. ശരിയായ സമയത്ത് എപ്പോൾ വേണമെങ്കിലും എനിക്ക് അത് പിന്തുടരാം. ഞാൻ സന്തോഷവാനാണ്, ആളുകൾ അവൾക്ക് നല്ല ജനവിധി നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നായിരുന്നു റോബർട്ട് വാദ്ര ഒരു ദേശീയമാദ്ധ്യമത്തോട് പറഞ്ഞത്.
നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് അമേഠി സീറ്റിൽ കമ്ണുവച്ച് റോബർട്ട് വാദ്ര പല പ്രസ്താവനകളും നടത്തിയിരുന്നു. അമേഠിയിൽ നിന്നുൾപ്പെടെ രാജ്യത്തുടനീളമുള്ള പാർട്ടി പ്രവർത്തകർ പിന്തുണ അറിയിച്ചുകൊണ്ട് വിളിക്കുന്നുണ്ടെന്ന് വാദ്ര പറഞ്ഞിരുന്നു. സ്മൃതി ഇറാനിക്കെതിരെ അമേഠിയിൽ താൻ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് വാദ്ര പറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം തള്ളി നെഹ്രു കുടുംബത്തിന്റെ പ്രത്യേക താത്പര്യ പ്രകാരം കുടുംബത്തിന്റെ അടുപ്പക്കാരനായ കിഷോരി ലാൽ ശർമ്മയെ മത്സരിപ്പിക്കുകയായിരുന്നു.
Discussion about this post