എറണാകുളം: ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണ മാത്രമാണെന്നും അത് പരിഹരിച്ചെന്നും പന്തീരാങ്കാവ് കേസ് പ്രതി രാഹുൽ പി ഗോപാൽ. കേസിൽ എഫ്‌എൊറ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഹൈക്കോടതിയിൽ ഹർജി നൽകി. കേസ് റദ്ദാക്കാനുള്ള യുവതിയുടെ സത്യവാങ്മൂലവും ചേർത്താണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
യുവതിയുമായുള്ള പ്രശ്‌നം ഒത്തുതീർപ്പായെന്നും ഒരുമിച്ച് ജീവിക്കാനാണ് ഇരുവരുടെയും തീരുമാനമെന്നും രാഹുൽ ഹർജിയിൽ പറയുന്നു. യുവതിയുമായുള്ള പ്രശ്‌നം സ്വകാര്യ സ്വഭാവമുള്ളതാണെന്നും പോലീസിന്റെ ഇടപെടൽ കാരണം ഒരുമിച്ച് ജീവിക്കാൻ കഴിയുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ജസ്റ്റിസ് എ ബദറുദീന്റെ ബെഞ്ച് കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി. രാഹുൽ, മാതാവ്, സഹോദരി, രാഹുലിന്റെ സുഹൃത്ത് എന്നിവരാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. രാഹുൽ യുവതിയെ ഒരു പരിക്കുകളും ഏൽപ്പിച്ചിട്ടില്ല. ഭാര്യയും ഭർത്താവും തമ്മിലുള്ള തെറ്റിദ്ധാരണകൾ മാത്രമാണ് ഉണ്ടായത്. ഇരുവരും തമ്മിലുള്ള വിവാഹബന്ധത്തിലെ പ്രശ്‌നങ്ങൾ മാത്രമാണ് ഇവിടെയുണ്ടായതെന്നും ഹർജിയിൽ പറയുന്നു.
രാഹുലുമായുള്ള തർക്കം പറഞ്ഞു തീർത്തതായും പരാതി തുടരുന്നില്ലെന്നുമാണ് യുവതിയുടെ സത്യവാങ്മൂലത്തിലുള്ളത്. ബന്ധുക്കളുടെ അധികാര സ്വാധീനം കാരണമാണ് തനിക്ക് ഭർത്താവിനെതിരെ മൊഴി നൽകേണ്ടി വന്നതെന്നും തങ്ങൾക്ക് ഒരുമിച്ച് ജീവിക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Discussion about this post